വര്‍ഷങ്ങളുടെ കാത്തിരിപ്പിന് പിന്നാലെ തമിഴ്‌നാട്ടിലെ ഹോസൂരില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കുന്നു. ഹൊസൂരില്‍ താമസിക്കുന്ന മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് എ എ റഹീം എംപിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഡിവൈഎഫ്‌ഐ തമിഴ്‌നാട് ഘടകത്തിൻ്റെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ എ എ റഹീം എംപിയോട് മലയാളി സംഘടനാ പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡി ഡോ. പ്രമോജ് ശങ്കറുമായി എ എ റഹീം നടത്തിയ ചര്‍ച്ചയിലാണ് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
അതേസമയം ഹൊസൂരില്‍ നിന്നും കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് ഒക്ടോബര്‍ 24 മുതല്‍ തുടങ്ങും. സര്‍വീസ് വിജയകരമായാല്‍ തൃശൂരും തിരുവനന്തപുരവും അടക്കം കേരളത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധ്യത തേടുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടം എന്ന നിലയില്‍ വെള്ളി, ശനി ദിവസങ്ങളിലാകും സര്‍വീസ്. ഇതിനുപുറമേ ബെംഗളൂരുവില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് ഹോസൂര്‍ നഗരത്തിന് പുറത്ത് ഫ്ലൈ ഓവറിന് സമീപം സ്റ്റോപ്പും ഫെയര്‍ സ്റ്റേജും അനുവദിക്കാനും തീരുമാനമായി.
