സംസ്ഥാനത്ത് കനത്ത മഴയ്ക്കും മഴക്കെടുതികൾക്കും ഒടുവിൽ കാലവർഷത്തിന്റെ ശക്തി കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ മഴ പൂർണ്ണമായും മാറില്ലെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെയില്ല. എന്നാൽ നാളെയോടെ മഴ വീണ്ടും സജീവമാകുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ എറണാകുളം, കോട്ടയം എന്നീ രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ‘യെല്ലോ അലേർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
മറ്റ് ജില്ലകളിൽ നിലവിൽ ഇന്ന് മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും മലയോര മേഖലകളിൽ മഴ കൂടുതലായി ലഭിക്കാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പരക്കെ മഴയുടെ അളവ് കുറഞ്ഞു വരികയാണ്. എങ്കിലും കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും തീരദേശവാസികൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
