തെരുവുനായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളെ വിമർശിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. മനേക ഗാന്ധി കോടതി അലക്ഷ്യം നടത്തിയതായി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കോടതിക്കെതിരെ തരംതാണ അഭിപ്രായപ്രകടനങ്ങളാണ് മനേക ഗാന്ധി നടത്തിയതെന്നും, കോടതിയുടെ ഔദാര്യം ഒന്നുകൊണ്ട് മാത്രമാണ് അവർക്കെതിരെ നിലവിൽ നടപടികൾ സ്വീകരിക്കാത്തതെന്നും ബെഞ്ച് വ്യക്തമാക്കി. തെരുവുനായ പ്രശ്നം പരിഹരിക്കാൻ മുൻ കേന്ദ്രമന്ത്രി എന്ന നിലയിൽ എന്ത് ബജറ്റ് വിഹിതമാണ് അവർ അനുവദിച്ചതെന്ന് ജസ്റ്റിസ് മേത്ത ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി നായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ ഉണ്ടായ വീഴ്ചയിലും കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി.
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്ക് നായ കടിയേൽക്കുന്ന സംഭവങ്ങളിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും, ഇതിന് വലിയ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും ജനുവരി 13-ന് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ മനേക ഗാന്ധി നടത്തിയ പ്രസ്താവനയാണ് കോടതിയെ ചൊടിപ്പിച്ചത്. കോടതി ഇന്ത്യയിലുടനീളം വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും രാജ്യത്തെ ജനങ്ങളെ വിഭജിച്ചുവെന്നുമായിരുന്നു മനേക ഗാന്ധിയുടെ ആരോപണം. കോടതിയുടെ പരാമർശങ്ങളോട് മനേക ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല.
