ചെന്നൈ: വെള്ളിത്തിരയിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച വിജയ്, രാഷ്ട്രീയത്തിലെ തന്റെ ആദ്യ അങ്കത്തിലും റെക്കോർഡ് നേട്ടം കൊയ്യുന്നു. തമിഴ്‌നാട്ടിലെ 234 സീറ്റുകളിൽ 106 ഇടത്തും വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) ലീഡ് ചെയ്യുകയാണ്. 71 സീറ്റുകളിൽ മുന്നിലുള്ള എ.ഐ.എ.ഡി.എം.കെ സഖ്യം രണ്ടാം സ്ഥാനത്തും, ഭരണകക്ഷിയായ ഡി.എം.കെ സഖ്യം 56 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
ആദ്യഘട്ട സൂചനകൾ പുറത്തുവന്നതോടെ ചെന്നൈയിലെ വിജയ്‌യുടെ വസതിയിൽ ആഘോഷങ്ങൾ അണപൊട്ടി. വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറും കുടുംബാംഗങ്ങളും ആവേശത്തോടെ ആലിംഗനം ചെയ്യുന്നതും ആഹ്ലാദക്കണ്ണീർ പൊഴിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വൻതോതിൽ ആരാധകരും പ്രവർത്തകരും വസതിയിലേക്ക് ഒഴുകിയെത്തിയതോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എം.ജി.ആറും ജയലളിതയും തുടങ്ങിവെച്ച സിനിമാ-രാഷ്ട്രീയ ബന്ധത്തിന്റെ പുതിയ അധ്യായമാവുകയാണ് വിജയ്. പതിറ്റാണ്ടുകളായി തമിഴ്‌നാട് ഭരിക്കുന്ന രണ്ട് വലിയ പ്രാദേശിക പാർട്ടികളെ ഒരേസമയം നേരിട്ടാണ് വിജയ് ഈ നേട്ടം കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്. ‘ജനങ്ങൾക്ക് ഒരു മാറ്റം വേണമായിരുന്നു, ഡി.എം.കെയിലും എ.ഐ.എ.ഡി.എം.കെയിലും അവർ മടുത്തു കഴിഞ്ഞു’ ടി.വി.കെ നേതാവ് ഫെലിക്സ് ജെറാൾഡ് പ്രതികരിച്ചു. ടി.വി.കെയുടെ ഈ അപ്രതീക്ഷിത കുതിപ്പോടെ എ.ഐ.എ.ഡി.എം.കെയുമായി ഭാവിയിൽ സഖ്യമുണ്ടാകുമോ? എന്ന ചർച്ചകളും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഇരുപക്ഷവും സഖ്യസാധ്യതകൾ തള്ളിക്കളഞ്ഞിരുന്നെങ്കിലും, ഫലം പുറത്തുവരുന്നതോടെ പുതിയ സമവാക്യങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.
കരൂരിലെ തിക്കിലും തിരക്കിലും ഉണ്ടായ അപകടവും, രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായുള്ള അവസാന ചിത്രം ‘ജനനായകൻ’ നേരിട്ട വിവാദങ്ങളും വിജയ്‌യുടെ പ്രചാരണത്തിന് തടസ്സമാകുമെന്ന് കരുതിയിരുന്നെങ്കിലും തമിഴ് ജനത അദ്ദേഹത്തിന് വലിയ പിന്തുണയാണ് നൽകിയിരിക്കുന്നത്. 49 വർഷത്തെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കൊണ്ട് പുതിയൊരു ഭരണക്രമത്തിലേക്ക് തമിഴ്‌നാട് നീങ്ങുകയാണോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
