ജമ്മുകശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ സാങ്കേതിക തകരാറിനെത്തുടർന്ന് കേബിൾ കാർ നിശ്ചലമായി. മലയാളികൾ ഉൾപ്പെടെ മുന്നൂറോളം സഞ്ചാരികളാണ് നിലവിൽ കേബിൾ കാറുകളിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ജമ്മു കശ്മീർ പൊലീസും എസ്.ഡി.ആർ.എഫും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഇതുവരെ 80 പേരെ സുരക്ഷിതമായി താഴെയിറക്കി.
കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ സുരക്ഷിതരായി പുറത്തെത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി ജമ്മു കശ്മീർ മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഗവർണറും നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ കേബിൾ കാറിൽ മലയാളി സഞ്ചാരി കുടുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വലിയൊരു വിഭാഗം സഞ്ചാരികൾ അപകടത്തിലായത്.
