Home » Blog » kerala Max » കരളലിയിക്കുന്ന ദൃശ്യം; ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ കുഞ്ഞിന്റെ ശവമഞ്ചം കണ്ണീരായി
new-project-53_resize

തെഹ്‌റാന്‍: ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട തെഹ്‌റാനിലെ പ്രാര്‍ത്ഥനാ ഹാളില്‍ ജനം തിങ്ങി നിറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഇറാന്‍ ജനത തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒടുവിലൊന്ന് കാണാന്‍ കാത്തുനിന്നു. എന്നാല്‍ അവിടെ എത്തിച്ചേര്‍ന്നവരില്‍ ആദ്യ കാഴ്ചയില്‍ തന്നെ വിങ്ങലുളവാക്കിയ ചിത്രം പക്ഷേ ആ കുഞ്ഞു ശവമഞ്ചത്തിന്റേതായിരുന്നു. ആയത്തുള്ള ഖമനയിയുടെ 14 മാസം മാത്രം പ്രായമുണ്ടായിരുന്ന ചെറുമകള്‍ സഹ്‌റ മുഹമ്മദി ഗോല്‍പയേഗാനിയുടെതാണ് കുടുംബാംഗങ്ങളോടൊപ്പമുള്ള ആ കുഞ്ഞ് ശവമഞ്ചം. ഇറാന്‍ അവരുടെ ഭരണാധികാരിക്ക് നല്‍കുന്ന യാത്രയയപ്പില്‍ ഏറ്റവും കരളലിയിക്കുന്ന അടയാളമായി ആ കുഞ്ഞു ശവമഞ്ചം മാറി.അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങളില്‍ ഖമനയിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിനു പിന്നാലെ ശ്രദ്ധാപൂര്‍വമാണ് സംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിക്കപ്പെട്ടത്.

ഇറാല്‍ ജനതയുടെ സഹനശക്തിയും വിപ്ലവാവേശവും ദേശീയ ഐക്യവും പ്രതിഫലിപ്പിക്കുന്നതാണ് ഖമനേയിയുടെ സംസ്കാര ചടങ്ങ്. എന്തിനെന്ന് പോലുമറിയാതെ കൊലചെയ്യപ്പെട്ട ആ കുഞ്ഞ് ലോകത്തിലെ തന്നെ ഹൃദയഭേദഗമായ കാഴ്ചകളിലൊന്നായി. ഒരു ലോക രാഷ്ട്രീയത്തിനും സൈനിക നടപടികള്‍ക്കും നീതീകരിക്കാനാകുന്നതായിരുന്നില്ല 14മാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന്റെ കൊലപാതകം.ടെഹ്റാനിലെ ഇമാം ഖമനയി ഗ്രാന്‍ഡ് മൊസല്ലയിനാണ് ഖമനയിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. പുരോഹിതന്മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിവിധ രാജ്യങ്ങളിലെ പ്രമുഖര്‍ തുടങ്ങി ആയിരക്കണക്കിന് പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒത്തുകൂടി. ഖമനയിയുടെ അനുയായികള്‍ പലരും വിങ്ങിപ്പൊട്ടി. നെഞ്ചില്‍ കൈവെച്ചു, ശവപ്പെട്ടിയില്‍ പൂക്കള്‍ അര്‍പ്പിച്ചു.

വിടവാങ്ങല്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുഖ ചിത്രങ്ങളിലൊന്നായി മാറി.തെഹ്റാന്റെ അതിര്‍ത്തിക്കപ്പുറത്തേക്കും ശവസംസ്‌കാര ചടങ്ങുകള്‍ വ്യാപിച്ചു. ഷിയാ പുണ്യനഗരങ്ങളായ ഖോം, നജാഫ്, കര്‍ബല എന്നിവിടങ്ങളില്‍ ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം ഖമനയിയുടെ സംസ്‌കാരം മഷാദില്‍ നടക്കുന്നതിന് മുമ്പ് ഇറാന്‍ ഒരാഴ്ച രാജ്യവ്യാപകമായി വിലാപയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവിന്റെ വിയോഗമുണ്ടായിട്ടും, ഇറാന്റെ കെട്ടുറപ്പ് പ്രകടിപ്പിക്കുന്നതായിരിക്കും വിലാപയാത്ര എന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.