ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്നാണ് അദ്ദേഹത്തിന് ബഹുമതി കൈമാറിയത്.
ഏപ്രിൽ 16 മുതൽ ചോപ്രയുടെ നിയമനം പ്രാബല്യത്തിൽ വന്നതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കായികമേഖലയിൽ രാജ്യത്തിനുനൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ ഓണററി പദവി നൽകിയത്. 2016 ഓഗസ്റ്റ് 26-ന് ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാർ റാങ്കിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായാണ് നീരജ് ചോപ്ര ചുമതലയേറ്റത്. 2024-ൽ അദ്ദേഹത്തിന് സുബേദാർ മേജറായി സ്ഥാനക്കയറ്റം ലഭിച്ചു.
ടോക്കിയോ ഒളിമ്പിക്സിൽ ജാവലിനിൽ സ്വർണം നേടിയ താരത്തിന് 4 രജ്പുത്താന റൈഫിൾസ് പരം വിശിഷ്ട് സേവാ മെഡൽ നൽകി ആദരിച്ചിരുന്നു. 2020 ടോക്കിയോ ഒളിമ്പിക്സിൽ സ്വർണവും 2024 പാരീസ് ഒളിമ്പിക്സിൽ വെള്ളിയും നേടി. ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റാണ് നീരജ്. 2018-ൽ അർജുന അവാർഡ്, 2021-ൽ ഖേൽ രത്ന പുരസ്കാരം എന്നിവയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോക കിരീടം നിലനിർത്താൻ സാധിക്കാതിരുന്ന നീരജ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
