കോഴിക്കോട്: ഉന്നത വിദ്യാഭ്യാസവകുപ്പ് വിട്ടുകൊടുക്കരുതെന്ന് ലീഗ് അനുകൂല അധ്യാപക സംഘടനകൾ. മലബാറിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗ് തന്നെ നിലനിർത്തണമെന്ന് ആവശ്യം. വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുത്താൽ ന്യൂനപക്ഷ അവകാശങ്ങൾ അട്ടിമറിക്കപ്പെടുമെന്നും വിവിധ അധ്യാപക സംഘടനാ നേതാക്കളുടെ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാർ നേരിടുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാൻ ലീഗ് തന്നെ ഈ വകുപ്പ് കൈകാര്യം ചെയ്യേണ്ടതുണ്ടെന്നാണ് ആവശ്യം. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ആകെ യുജി (UG) സീറ്റുകളിൽ 28.1 ശതമാനവും, പിജി (PG) സീറ്റുകളിൽ 23.9 ശതമാനവും മാത്രമാണ് മലബാറിലുള്ളത്.
ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് തെക്കൻ കേരളത്തിലെ കോളജുകൾക്ക് മികച്ച തൊഴിൽ സാധ്യതയുള്ള ന്യൂജെൻ കോഴ്സുകൾ നൽകിയപ്പോൾ, മലബാറിലെ ഭൂരിഭാഗം കോളജുകൾക്കും കാലഹരണപ്പെട്ട കോഴ്സുകളാണ് ലഭിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ അനീതി തിരുത്താൻ വകുപ്പ് ലീഗിന്റെ നിയന്ത്രണത്തിൽ വരണമെന്നും ആവശ്യമുയർത്തുന്നു.
വിവിധ സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകർ, ദേശീയ സ്ഥാപനങ്ങളിലെ ഗവേഷകർ തുടങ്ങിയ 78-ലധികം വ്യക്തികൾ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.
