കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ എട്ട് മണി മുതൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ സംസ്ഥാനത്ത് ആര് ഭരണത്തിലേറുമെന്ന കാര്യത്തിൽ മണിക്കൂറുകൾക്കകം വ്യക്തത വരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്തെ 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. സുഗമമായ വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചു.
കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ‘ഹാട്രിക്’ ജയത്തോടെ മൂന്നാം വട്ടവും അധികാരം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. പത്ത് വർഷത്തെ ഭരണത്തുടർച്ചയ്ക്ക് വിരാമമിട്ട് സഭയിൽ ഭൂരിപക്ഷം നേടി അധികാരം തിരിച്ചുപിടിക്കാമെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. നിയമസഭയിൽ നിർണ്ണായക ശക്തിയായി മാറാനും അംഗസംഖ്യ വർദ്ധിപ്പിക്കാനും സാധിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
