4 മുതൽ 60 വയസ്സുവരെയുള്ളവർക്ക് ഉപയോഗിക്കാവുന്ന ഈ വാക്സിൻ, മുൻപ് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന പരിശോധന കൂടാതെ സ്വീകരിക്കാം. നാല് ഡെങ്കി വൈറസ് സെറോടൈപ്പുകൾക്കെതിരെയും സംരക്ഷണം നൽകുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ റിപ്പോർട്ട് ചെയ്യുന്ന ഡെങ്കിപ്പനി കേസുകൾ 11 മടങ്ങ് വർധിച്ച സാഹചര്യത്തിലാണ് അനുമതി. ആഗോള ഡെങ്കി ബാധയുടെ ഏകദേശം മൂന്നിലൊന്ന് ഇന്ത്യയിലാണ് രേഖപ്പെടുത്തുന്നത്. 2025-ൽ രാജ്യത്ത് 1.13 ലക്ഷത്തിലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.
28,000-ത്തിലധികം പേരെ ഉൾപ്പെടുത്തി നടത്തിയ ആഗോള ക്ലിനിക്കൽ പഠനങ്ങളുടെയും ഇന്ത്യൻ ഫേസ്-3 പരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് വാക്സിൻ നൽകുന്നത്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന ഈ വാക്സിന് ഇന്ത്യ ഉൾപ്പെടെ 43 രാജ്യങ്ങളിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ആഗോളതലത്തിൽ 3.2 കോടിയിലധികം ഡോസുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
