Your Image Description Your Image Description

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അബ്ഖൈഖിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ബംഗ്ലാദേശ് സ്വദേശികളായ സൊഹൈൽ (30), ഫാസിൽ ഹബ്ബി ഫർഹദ് (28) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് ബംഗ്ലാദേശികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

നെയ്യാറ്റിൻകര സ്വദേശി അലൻ തമ്പി, ബംഗ്ലാദേശ് സ്വദേശി അക്ബർ എന്നിവരാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇരുവരും അപകട നില തരണം ചെയ്തിട്ടുണ്ട് എന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരം. ബാക്കിയുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. സ്പാർക്കിൽ നിന്ന് രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്ന ഏഴ് അംഗ സംഘം സഞ്ചരിച്ചിരുന്ന ഫോർഡ് പിക്കപ്പ് വാൻ ആണ് അപകടത്തിപ്പെട്ടത്. പിന്നാലെ വന്ന ട്രെയിലറിന് വഴിമാറി കൊടുത്തപ്പോൾ ഇവർ ഓടിച്ചിരുന്ന പിക്കപ്പ് മണ്ണിലേക്ക് കയറി മറിയുകയായിരുന്നു. ഏഴ് തവണ വാഹനം മറിഞ്ഞു. ഈ സമയം വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സൊഹൈലും ഹബ്ബിയും അതേ വാഹനത്തിന്റെ അടിയിൽ പെട്ടതാണ് മരണത്തിന് കാരണമായത്.

പരിക്കേറ്റവരെ ഉടൻ തന്നെ അബ്ശെഖഖ് ജനറൽ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. പരിക്കേറ്റ മറ്റ്‌ ആളുകൾക്ക് സഹായങ്ങളുമായി ഇന്ത്യൻ എംബസി വളൻറിയറും നവോദയ പ്രവർത്തകനുമായ മാത്യൂകുട്ടി പള്ളിപ്പാട് രംഗത്തുണ്ടായിരുന്നു.

Related Posts