Your Image Description Your Image Description

ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈംഗികാതിക്രമക്കേസിൽ ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. 40 സ്ത്രീകളുടെ പരാതിയിലാണ് കോടതി പിഴശിക്ഷ വിധിച്ചത്. പരാതിക്കാരായ സ്ത്രീകൾക്ക് ജെയിംസ് ടൊബാക്ക് 1.68 ബില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതിവിധി. പതിനാലായിരം കോടി ഇന്ത്യൻ രൂപക്ക് തുല്യമാണ് ഈ തുക. 2022-ൽ മാൻഹാട്ടനിൽ ഫയൽ ചെയ്ത ആദ്യ കേസിന്റെ തുടർച്ചയായാണ് ന്യുയോർക്ക് ജൂറി ഇപ്പോൾ പരാതിക്കാരായ സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

35 വർഷത്തിനിടെ നാൽപതോളം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ജയിംസ് ടൊബാക്കിനെതിരായ കേസ്. ലൈംഗികാതിക്രമത്തിന് പുറമേ, അന്യായമായി തടവിൽവെക്കൽ, മാനസിക പീഡനം എന്നീ വകുപ്പുകളും ടൊബാക്കിനെതിരെ ചുമത്തിയിരുന്നു. സിനിമാ മേഖലയിലെ സ്വാധീനം ഉപയോഗിച്ചായിരുന്നു ഇയാൾ പെൺവേട്ട നടത്തിയിരുന്നത്.

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാ​ഗ്ദാനം ചെയ്താണ് ഇയാൾ യുവതികളെ വിളിച്ചുവരുത്തിയിരുന്നത്. പിന്നീട് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കും. തന്റെ മുന്നിൽവെച്ച് മുഴുവൻ വസ്ത്രങ്ങളും അഴിച്ചുമാറ്റാനും സ്വയംഭോഗംചെയ്യാനും യുവതികളോട് ഇയാൾ ആവശ്യപ്പെടുമായിരുന്നു. ഇത് ജോലിയുടെ ഭാഗമാണെന്നായിരുന്നു ടൊബാക് ഇരകളോട് പറഞ്ഞിരുന്നത്.

ടൊബാകിന്റെ ആവശ്യം നിരസിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീകളെ തടഞ്ഞ് ലൈംഗികവൈകൃതം പ്രകടിപ്പിക്കും. എതിർപ്പ് മറികടന്ന് യുവതികളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും പരാതിപ്പെട്ടാൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. 1991-ൽ ഓസ്‌കർ നാമനിർദേശം ചെയ്യപ്പെട്ട തിരക്കഥാകൃത്താണ് ടൊബാക്. അതേസമയം തനിക്കെതിരായ ആരോപണങ്ങൾ ടൊബാക് നിഷേധിച്ചിരുന്നു. പരാതിക്കാരെ തനിക്ക് പരിചയമില്ലെന്ന് പറഞ്ഞാണ് ടൊബാക് ആരോപണം നിഷേധിച്ചത്. ആരോഗ്യകാരണങ്ങളാൽ ലൈംഗികബന്ധത്തിലേർപ്പെടാൻ ‘ജൈവികമായി അസാധ്യമാണെ’ന്നുമായിരുന്നു ടൊബാക്കിന്റെ വിശദീകരണം.

ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴശിക്ഷയാണ് ടൊബാക്കിന്റേ കേസിലേതെന്ന് പരാതിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകർ അവകാശപ്പെട്ടു. ലൈംഗികാതിക്രമം നടത്തുന്നവർക്കും അവരെ സഹായിക്കുന്നവർക്കും എതിരായ വിധിയാണ് കേസിലുണ്ടായിരിക്കുന്നതെന്നും പരാതിക്കാരിൽ ഒരാൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ബ്രാഡ് ബെക്‌വേത്ത് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts