ശബരിമല മണ്ഡലകാല ദർശനം സജീവമായി മുന്നോട്ട് പോകുമ്പോൾ സന്നിധാനത്ത് ഭക്തജനങ്ങളുടെ അഭൂതപൂർവമായ തിരക്ക് തുടരുകയാണ്. നവംബർ 23 ന് മാത്രം വൈകുന്നേരം ഏഴുമണി വരെ 69,295 പേർ മല ചവിട്ടി ദർശനം നടത്തി. ഇതോടെ, ഈ മണ്ഡലകാലത്ത് ദർശനത്തിനെത്തിയ തീർത്ഥാടകരുടെ ആകെ എണ്ണം ആറര ലക്ഷം കവിഞ്ഞു.
ഭക്തർക്ക് തടസ്സമില്ലാത്തതും സുഖകരവുമായ ദർശനം ഉറപ്പാക്കുന്നതിനായി ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡും പോലീസും ചേർന്നാണ് ഓരോ ദിവസത്തെയും തിരക്ക് വിലയിരുത്തി സ്പോട്ട് ബുക്കിംഗ് ക്വാട്ട നിശ്ചയിക്കുന്നത്. ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
