പീഡന പരാതിയെ തുടർന്ന് ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് മടങ്ങിയെത്തിയതായി സൂചന. ജില്ല വിട്ടുപോയാൽ മുൻകൂർ ജാമ്യാപേക്ഷയെ അത് ദോഷകരമായി ബാധിക്കുമെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് എംഎൽഎ മടങ്ങിയെത്തിയതെന്നാണ് നിഗമനം.
മുൻകൂർ ജാമ്യം ലഭിച്ച ശേഷം മാത്രം പൊതുരംഗത്ത് സജീവമായാൽ മതിയെന്നാണ് രാഹുലിന് പാർട്ടി നൽകിയിട്ടുള്ള നിർദ്ദേശം. ഒപ്പം ഓഫീസ് തുറന്ന് പ്രവർത്തിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. പാലക്കാട്ടെ ഫ്ലാറ്റിലും ഓഫീസിലുമായി എംഎൽഎയുടെ രണ്ട് വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ രാഹുൽ കേരളം വിട്ടെന്ന സൂചനയും അധികൃതർക്ക് ലഭിച്ചിരുന്നു.
ഫോൺ ഓണായി, കോളുകൾ സ്വീകരിച്ചില്ല
രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ വെള്ളിയാഴ്ച രാവിലെ കുറച്ചു സമയത്തേക്ക് ഓൺ ആയിരുന്നു. മുൻകൂർ ജാമ്യഹർജി നൽകുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായി സംസാരിച്ച ശേഷം ഫോൺ വീണ്ടും ഓഫ് ചെയ്യുകയായിരുന്നു. എന്നാൽ ഫോൺ രാഹുലിന്റെ കൈവശം തന്നെയാണോ എന്ന കാര്യത്തിൽ പോലീസിന് വ്യക്തതയില്ല. കോളുകൾ ഒന്നും തന്നെ അദ്ദേഹം സ്വീകരിച്ചിരുന്നില്ല.
പാർട്ടിവേദികളിൽ വിലക്ക്: ഹൈക്കമാൻഡ് ഇടപെട്ടു
അതേസമയം, പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് പാർട്ടി വേദികളിൽ വിലക്ക് ഏർപ്പെടുത്താൻ കോൺഗ്രസ് തീരുമാനിച്ചു. പാർട്ടിയുടെ പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് ഡിസിസികൾക്ക് കർശന നിർദ്ദേശം നൽകും. പീഡന കേസിൽ ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും ഈ വിലക്ക് തുടരുമെന്നും നിർദ്ദേശമുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്
