ഡിസംബർ 11 ന് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 15 വരെ എക്സൈസ് വകുപ്പ് ജില്ലയിൽ
സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടത്തും. കൂട്ടുപുഴ, മാഹി എന്നീ അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂറും ബോർഡർ പെട്രോളിംഗ് ശക്തമാക്കിയതായി ജില്ലാതല ജനകീയ സമിതി അവലോകന യോഗത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ.സതീഷ്കുമാർ അറിയിച്ചു.യോഗത്തിൽ എഡിഎം കലാ ഭാസ്കർ അധ്യക്ഷയായി.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം രൂപീകരിച്ചിട്ടുണ്ട്. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും സ്ട്രൈക്കിങ് ഫോഴ്സുകളും പ്രവർത്തിക്കും. കൂടാതെ വനംവകുപ്പ്, പോലീസ് സേന എന്നിവയുമായി ചേർന്ന് സംയുക്ത റെയ്ഡുകളും നടത്തും. തീരപ്രദേശങ്ങൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും. നവംബർ 15 നാണ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ആരംഭിച്ചത്.
എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ സമിതികൾ വിളിച്ചു ചേർക്കുകയും വാർഡുതല കമ്മറ്റികൾ രൂപീകരിച്ച് യോഗം ചേരുകയും ചെയ്യും. വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നേർക്കൂട്ടം, ശ്രദ്ധ തുടങ്ങിയ ബോധവത്കരണ പരിപാടികളും വിമുക്തി പ്രവർത്തനങ്ങളും തുടരും.
പരിശോധന കർശനമാക്കി; പിടികൂടിയത് 11055 ലിറ്റർ സ്പിരിറ്റ്
ജില്ലയിൽ കഴിഞ്ഞ ആഗസ്റ്റ് 27ന് ശേഷം ഇതുവരെ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ പിടികൂടിയത് 11055 ലിറ്റർ സ്പിരിറ്റ്. കൂടാതെ 3485 ലിറ്റർ വാഷ്, 1092.960 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 121.250 ലിറ്റർ ചാരായം, 245.750 ലിറ്റർ ഇതര സംസ്ഥാന മദ്യം, 73.500 ലിറ്റർ ബിയർ, 20.400 ലിറ്റർ കള്ള്, 37.500 ലിറ്റർ വ്യാജമദ്യം എന്നിവയും പിടികൂടി.
കൂടാതെ 24.773 കിലോ ഗ്രാം കഞ്ചാവ് പിടിച്ചു. രാസലഹരികളായ എം.ഡി.എം.എ 27.521 ഗ്രാം, മെത്താംഫിറ്റമിൻ 59.522 ഗ്രാം, ലഹരി ഗുളികകൾ 59.522 ഗ്രാം എന്നിങ്ങനെയും പിടികൂടി.
432 അബ്കാരി കേസുകളിലായി 354 പ്രതികളെ പിടികൂടി. ജില്ലയിലാകെ 2775 റെയ്ഡുകളാണ് നടത്തിയത്. 36784 വാഹന പരിശോധനകളും സ്കൂൾ പരിസരങ്ങളിലായി 1041 പരിശോധനകളും നടത്തി. അബ്കാരി കേസുകളിലായി 19 വാഹനങ്ങളും എൻഡിപിഎസ് കേസുകളിലായി ഒൻപത് വാഹനങ്ങളും പിടികൂടി. 14 ലക്ഷം രൂപയുടെ കുഴൽപ്പണവും പിടിച്ചു.
യോഗത്തിൽ അസി. എക്സൈസ് കമ്മീഷണർ സജിത്ത് കുമാർ, വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഡി. അരുൺ, പോലീസ്, വനം, വിദ്യാഭ്യാസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
