തൊലിയും പേശികളും പൂർണ്ണമായി അടർന്ന നിലയിൽ, ചോരയൊലിപ്പിച്ച് ഇഴഞ്ഞ മൂർഖന് വേണ്ടി ഡോക്ടർമാർ നടത്തിയത് രണ്ട് മണിക്കൂർ നീണ്ട തീവ്ര ശസ്ത്രക്രിയ. എൺപതോളം തുന്നലുകളിട്ടാണ് ഈ വിഷപ്പാമ്പിനെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. മധ്യപ്രദേശിലെ ഉജ്ജെയിനിൽ നടന്ന ഈ സംഭവം ഇപ്പോൾ ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ ശ്രദ്ധ നേടുകയാണ്.
മധ്യപ്രദേശിലെ ഉജ്ജെയിൻ നഗരത്തിലെ വിക്രം നഗർ വ്യവസായ മേഖലയിലാണ് സംഭവം. രാത്രി മണ്ണ് കുഴിക്കുന്ന ജോലികൾക്കിടയിലാണ് ഈ മൂർഖൻ പാമ്പ് ജെസിബിക്ക് അടിയിലായത്. ജെസിബിയുടെ മുൻഭാഗം ശരീരത്തിൽ വീണതാണ് പരിക്കുകൾ ഇത്രയധികം രൂക്ഷമാകാൻ കാരണം.
ജെസിബി കയറി പാമ്പിൻ്റെ ത്വക്കും പേശികളും അറ്റ നിലയിലായിരുന്നു. പരിക്കേറ്റ് ചോരയുമായി പാമ്പ് പണി നടക്കുന്ന സ്ഥലത്ത് ഇഴഞ്ഞ് നടക്കുന്നത് കണ്ടെങ്കിലും, സ്ഥലത്തുണ്ടായിരുന്ന ചിലർ പാമ്പിനെ രക്ഷിക്കുന്നതിന് പകരം അതിൻ്റെ മുകളിൽ മണ്ണ് ഇട്ട് മൂടി അപകടം മറച്ചുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ മൃഗസ്നേഹികളായ രാഹുൽ, മുകുൾ എന്നിവർ പാമ്പിനെ ഉടൻ തന്നെ പുറത്തെടുത്ത് ഉദ്യാൻ മാർഗിലെ മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചീഫ് വെറ്റിനറി സർജൻ ഡോ. മുകേഷ് ജെയിൻ, രാംകന്യ ഗൗരവ്, രവി രാത്തോഡ്, പ്രശാന്ത് പരിഹാർ എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് പാമ്പിന് അടിയന്തര ചികിത്സ നൽകിയത്.
മൂർഖന്റെ തലയിലും പിൻഭാഗത്തും ഗുരുതരമായ പരിക്കുകൾ കണ്ടെത്തി. ചില ഭാഗങ്ങളിൽ തൊലി പൂർണമായി അടർന്നുപോയിരുന്നു. മുറിവുകൾ മാരകമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ ചെറിയ അളവിലുള്ള അനസ്തേഷ്യ നൽകിയാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കിടെ, ത്വക്കും പേശികളുമടക്കം 80ഓളം തുന്നലുകളാണ് മൂർഖൻ പാമ്പിന് നൽകിയത്.
ശസ്ത്രക്രിയക്ക് വിധേയമാക്കിയത് രാജവെമ്പാല അടക്കം ഉൾപ്പെടുന്ന എലാപിഡേ (Elapidae) ഇനത്തിലുള്ള വിഷമുള്ള പാമ്പിനെയാണ്. നാഡീ വ്യവസ്ഥയെ ബാധിക്കുന്ന അതിമാരകമായ വിഷമാണ് ഇവയുടേത്.
നിലവിൽ പോസ്റ്റ് ശസ്ത്രക്രിയ പരിചരണത്തിലുള്ള മൂർഖൻ പാമ്പിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. രണ്ട് ദിവസത്തിനകം പാമ്പിനെ വീണ്ടും കാട്ടിലേക്ക് തുറന്നുവിടും. ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ സർവ്വസാധാരണമായി കണ്ടുവരാറുള്ളത്.
