ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ മോശം പ്രകടനങ്ങൾ തുടരുന്നതിനിടെ ടീമിനുള്ളിലെ അസ്വാരസ്യങ്ങൾ പരസ്യമായി പുറത്തുവന്നു. ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാ പരിശീലകൻ ആർനെ സ്ലോട്ടിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. തുടർച്ചയായ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ കോച്ച് തന്നെ ബെഞ്ചിലിരുത്തിയതിൽ താരം കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ടീമിന്റെ തുടർച്ചയായ പരാജയങ്ങളിൽ തന്നെ ബലിയാടാക്കുകയാണെന്നും കോച്ചുമായി യാതൊരു സൗഹൃദവും ഇപ്പോൾ തനിക്കില്ലെന്നും സലാ തുറന്നടിച്ചു. ലീഡ്‌സിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂൾ സമനില വഴങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സലാ. “എന്നിൽ എല്ലാ പഴിയും ചാരാൻ ആരോ ശ്രമിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കോച്ചുമായി നല്ല സൗഹൃദത്തിലായിരുന്നു എന്ന് ഞാൻ നേരത്തെ പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ പെട്ടെന്ന് ഞങ്ങൾക്കിടയിൽ ഒരു ബന്ധവും ഇല്ലാതായി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ല,” സലാ പറഞ്ഞു.
“എന്നെ ക്ലബ്ബിൽ നിന്ന് ഒഴിവാക്കാൻ ആരോ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ക്ലബിൽ നിന്നും ഞാൻ വലിച്ചെറിയപ്പെട്ടിരിക്കുകയാണ് എന്നാണ് ഇപ്പോൾ എനിക്ക് അനുഭവപ്പെടുന്നത്. എല്ലാ കുറ്റവും എനിക്കുമേൽ ചുമത്താൻ ആരോ ആഗ്രഹിക്കുന്നുണ്ട്,” സലാ രോഷാകുലനായി.
“മത്സരത്തിന്റെ 90 മിനിറ്റും ഞാൻ ബെഞ്ചിൽ ഇരിക്കുകയാണെന്ന് എനിക്ക് വിശ്വസിക്കാൻ പോലുമാവുന്നില്ല. എന്റെ കരിയറിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഞാൻ തീർത്തും നിരാശനാണ്. എന്തുകൊണ്ടെന്ന് അറിയില്ല. ഈ ക്ലബ് എന്റെ എല്ലാമായിരുന്നു. എല്ലാത്തിനുമുപരി ഞാൻ ഈ ക്ലബിനെ സ്നേഹിച്ചു, അത് എല്ലാക്കാലവും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. എന്നാൽ നിലവിലെ സാഹചര്യം എനിക്ക് ഉൾക്കൊള്ളാനാവില്ല. എല്ലാ മത്സരത്തിലും അവസരത്തിന് വേണ്ടി പോരാടി വരേണ്ടത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ടീമിലെ എന്റെ സ്ഥാനം ഞാൻ കളിച്ച് നേടിയെടുത്തതാണ്,” സലാ കൂട്ടിച്ചേർത്തു.
