Home » Blog » Kerala » അതീവ സാഹസികത നിറഞ്ഞ സർവ്വേ; ദേശീയ കടുവ കണക്കെടുപ്പിന്റെ ആദ്യഘട്ടം ഇന്ന് സമാപിക്കും
tiger-1-680x450

രാജ്യവ്യാപകമായുള്ള ദേശീയ കടുവ കണക്കെടുപ്പിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ 37 വനം ഡിവിഷനുകളിലായിരുന്നു ഈ ഘട്ടത്തിലെ സർവേ നടന്നത്. വന്യമൃഗങ്ങളുടെ മുന്നിൽ അകപ്പെടാതെയും കാട്ടിൽ നടവഴികൾ തെളിച്ചുമൊക്കെയാണ് ഉദ്യോഗസ്ഥർ സെൻസസിനായി ഇറങ്ങിയത്.

ഡിസംബർ ഒന്നിന് തുടങ്ങി ഏപ്രിൽ ഒന്നിന് അവസാനിക്കുന്ന കടുവകളുടെ കണക്കെടുപ്പിൽ, ആദ്യ ഘട്ടത്തിൽ കടുവയുടെ കാഷ്ഠം, കാൽപ്പാട്, ടെറിട്ടറി അടയാളപ്പെടുത്തിയ മരത്തിലെ മാന്തലുകൾ എന്നിവയായിരുന്നു പ്രധാനമായും തിരഞ്ഞത്. കടുവകളുടെ ഇരകളുടെ സാന്നിധ്യവും നിരീക്ഷണ വിധേയമാക്കി. 37 വനം ഡിവിഷനുകളെ 673 ബ്ലോക്കുകളാക്കി തിരിച്ചായിരുന്നു സർവേയുടെ തുടക്കം. ഉൾക്കാട്ടിലെ എണ്ണമെടുപ്പ് നടപടികൾ അതീവ സാഹസികമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കടുവ കണക്കെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥർ ശേഖരിച്ച വിവരങ്ങളെല്ലാം പ്രത്യേകമായി തയ്യാറാക്കിയ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ ഡാറ്റകളുടെ വിശകലനമാണ് ഉടൻ ആരംഭിക്കുന്ന രണ്ടാം ഘട്ടം. ഇതിന് ശേഷം നടക്കുന്നത് മൂന്നാം ഘട്ടമായ ക്യാമറ ട്രാപ്പിംഗ് ആണ്. ഈ സാങ്കേതിക വിദ്യയിലൂടെ ഓരോ കടുവകളെയും വ്യക്തിഗതമായി തിരിച്ചറിയാനും അവയുടെ പ്രായം കണക്കാക്കാനും സാധിക്കും. പ്രായം ചെന്ന കടുവകളുടെ എണ്ണം, അവ കാടിറങ്ങാനുള്ള സാധ്യത തുടങ്ങിയ സുപ്രധാന വിവരങ്ങൾ ക്രോഡീകരിക്കാനും അതുവഴി ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ഈ കണക്കെടുപ്പ് സഹായിക്കും.