Home » Top News » Top News » തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടംമറികടന്ന 1500 ബോര്‍ഡുകള്‍ നീക്കി- കൊല്ലം ജില്ലാ കലക്ടര്‍
IMG-20251202-WA0019

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മറികടന്ന് ജില്ലയുടെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച 1500 ലധികം ബോര്‍ഡുകള്‍ പരാതിയെതുടര്‍ന്ന് നീക്കംചെയ്തതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന നിരീക്ഷണ സമിതിയോഗത്തില്‍ അധ്യക്ഷത വഹിക്കവെ ഭരണാനുമതി ലഭിച്ച അച്ചന്‍കോവില്‍-ആലിമുക്ക് റോഡിന്റെ നിര്‍മാണം സംബന്ധിച്ച് പെരുമാറ്റചട്ടം ബാധകമാണോയെന്ന് കോടതിനിര്‍ദേശം കൂടിപരിഗണിച്ച് പരിശോധിക്കാന്‍ നിര്‍ദേശിച്ചു.

കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സിയില്‍ സ്ഥലംമാറ്റം നടത്തിവിടുതല്‍ ചെയ്തത് സംബന്ധിച്ച പരാതിയില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണംതേടി. പേരയത്ത് പ്രചാരണബോര്‍ഡുകള്‍ വച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ തുടര്‍നടപടിക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി, ആന്റിഡിഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കും നിര്‍ദേശിച്ചു.

അനുമതിയില്ലാതെ മോട്ടര്‍വാഹന നിയമലംഘനവും നടത്തി പ്രചാരണം നടത്തിയെന്ന പരാതിയിലും അന്വേഷണത്തിന് തീരുമാനിച്ചു. ഹരിതചട്ടം പാലിക്കാതെ പ്രചാരണമെന്ന പരാതി ബന്ധപ്പെട്ട റിട്ടേണിംഗ്ഓഫീസര്‍ക്ക് പരിശോധനയ്ക്കും തുടര്‍നടപടിക്കുമായി കൈമാറാനും നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഐ.ടി.ഐയില്‍ തടസരഹിതപ്രവര്‍ത്തനത്തിന് ട്രാന്‍സ്‌ഫോമര്‍ അടിയന്തരമാണെന്ന അപേക്ഷയില്‍ ടെണ്ടര്‍ നടപടി സംബന്ധിച്ച് സംസ്ഥാനതല സമിതിയുടെ തീരുമാനത്തിന് സമര്‍പിക്കാനും നിര്‍ദേശം നല്‍കി.

തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ സബിന്‍ സമീദ്, സമിതി കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.