തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് ‘ലോക്ഭവൻ’ എന്ന് പുനർനാമകരണം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ പേരുമാറ്റം. രാജ്ഭവൻ്റെ പ്രധാന ഗേറ്റിന് ഇരുവശത്തുമുണ്ടായിരുന്ന പഴയ ബോർഡുകൾ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെത്തി അഴിച്ചുമാറ്റി. പേര് മാറ്റിയതോടെ ഇനിമുതൽ ഗവർണറുടെ വസതി ‘ലോക്ഭവൻ’ എന്ന പേരിലായിരിക്കും അറിയപ്പെടുക. പുതിയ ബോർഡ് നാളെ ഉച്ചയോടെ സ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഗവർണർ രാജേന്ദ്ര അർലേക്കർ ആണ് രാജ്ഭവൻ്റെ പേര് മാറ്റാൻ മുൻകൈ എടുത്തത്. രാജ്ഭവൻ എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ശേഷിപ്പാണ്, അത് ഇനി ആവശ്യമില്ലെന്നും, ഗവർണറുടെ വസതി ജനങ്ങളുമായി ചേർന്ന് നിൽക്കണം എന്നതിനാലാണ് പേര് ലോക്ഭവൻ എന്നാക്കണമെന്ന് അദ്ദേഹം ഗവർണർമാരുടെ സമ്മേളനത്തിൽ നിർദ്ദേശിച്ചത്. ഈ നിർദ്ദേശം പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയും, തുടർന്ന് കഴിഞ്ഞ 25-ന് രാജ്യത്തെ എല്ലാ രാജ്ഭവനുകളുടെയും പേര് ലോക്ഭവൻ എന്നാക്കണമെന്ന് വിജ്ഞാപനം പുറപ്പെടുവിക്കുകയുമായിരുന്നു.
