പാലക്കാട് വാണിയംകുളത്ത് ഫർണിച്ചർ സ്ഥാപനത്തിൽ വൻ തീപിടുത്തം. വാണിയംകുളം അജപാമഠത്തിന് സമീപത്തുള്ള ലക്ഷ്മി ഫർണീച്ചർ എന്ന സ്ഥാപനത്തിൻ്റെ ഷെഡ്ഡാണ് പൂർണമായും കത്തിനശിച്ചത്. നിർമ്മാണം പൂർത്തിയാക്കി പോളിഷിംഗിനായി മാറ്റിയിട്ടിരുന്ന കട്ടിലുകളും ടീപോയികളും ഉൾപ്പെടെയുള്ള ഫർണിച്ചറുകളാണ് അഗ്നിക്കിരയായത്.
സ്ഥാപന ഉടമയായ സന്തോഷിൻ്റെ കണക്കനുസരിച്ച് ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. തീപിടിത്തത്തിൽ ഷെഡ് പൂർണമായും കത്തി അനാമർന്നു. തൊട്ടടുത്തുള്ള മരം മില്ലിലേക്കും തീ പടർന്നിരുന്നു.
വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തീ ആളിപ്പടർന്നത്. ഷൊർണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ രാവിലെ ആറുമണിവരെ നടത്തിയ കഠിന ശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്.
