സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി പിടിയിൽ. ചമ്പക്കരയിൽ നിന്നാണ് കേസിലെ മൂന്നാം പ്രതി രമ്യയെ പാലാരിവട്ടം പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ എസ് ഐ ബൈജു ഒളിവിലാണ്. ബൈജുവിൻ്റെ കൂട്ടാളി ഷിഹാമിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്പായിൽ പോയത് ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി എസ്ഐ പണം തട്ടിയെന്നായിരുന്നു സിപിഒയുടെ പരാതി.
സിപിഒ സ്പായിൽ പോയി തിരിച്ച് വന്നതിന് പിന്നാലെ അവിടുത്തെ ജീവനക്കാരിയുടെ മാല നഷ്ടമായിരുന്നു. ഇക്കാര്യം കാണിച്ച് ജീവനക്കാരി സിപിഒയ്‌ക്കെതിരെ പരാതി ഉന്നയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ വിഷയത്തിലാണ് എസ്‌ഐ ബിജു ഇടനിലക്കാരനായി ഇടപെട്ടത്. വീട്ടിൽ അറിഞ്ഞാൽ പ്രശ്‌നമാകുമെന്ന് എസ്‌ഐ സിപിഒയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ‘സ്പായിൽ പോയ കാര്യം ഭാര്യയോട് പറയുമെ’ന്ന് ഭീഷണപ്പെടുത്തി. പിന്നാലെ സിപിഒയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിൽ 2 രൂപ എസ്ഐ ബൈജുവിന് ലഭിച്ചതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ സിപിഒ പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസ്‌ഐ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. കേസിൽ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്ന് പേർ പ്രതികളാണ്.
