ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് സംശയനിഴലിൽ നിൽക്കുന്ന അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് (PMLA) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇന്ന് നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു നിർണായകമായ ഈ ഇഡി നടപടി.
സ്ഫോടനശ്രമവും ഞെട്ടിക്കുന്ന വിവരങ്ങളും
അൽ ഫലാഹ് യൂണിവേഴ്‌സിറ്റിക്ക് സ്ഫോടന പരമ്പരയുടെ ആസൂത്രണത്തിൽ പങ്കുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ചാവേറായ ഡോക്ടർ ഉമർ നബി, ഫരീദാബാദിൽ അറസ്റ്റിലായ മുസമിൽ എന്നിവരുടെ സർവകലാശാലയിലെ മുറികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ, ഒരു വലിയ സ്ഫോടന പരമ്പരയാണ് ഇവർ ആസൂത്രണം ചെയ്തതെന്ന സൂചനകളാണ് ഉണ്ടായിരുന്നത്.
സർവകലാശാലയുടെ സ്ഥാപക ചെയർമാനായ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ അറസ്റ്റ് നടക്കുന്നത്, അദ്ദേഹത്തിന്റെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖി മധ്യപ്രദേശ് പോലീസിന്റെ പിടിയിലായതിന് തൊട്ടുപിന്നാലെയാണ്. ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് ഹമൂദിനെ അറസ്റ്റ് ചെയ്തത്.
