ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവർ ഒരേസമയം നാല് നഗരങ്ങളിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തി. രണ്ടംഗങ്ങളുള്ള നാല് സംഘങ്ങളായി സ്ഫോടനം നടത്താനായിരുന്നു ഇവരുടെ നീക്കം. സിഗ്നൽ ആപ്പ് വഴിയാണ് ഇവർ ആശയവിനിമയം നടത്തിയത്. സമാനമായ ആക്രമണങ്ങൾക്കായി ഇവർ കൂടുതൽ വാഹനങ്ങൾ വാങ്ങിയിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഐ20, എക്കോസ്പോർട്ട് കാറുകൾക്ക് പുറമെ രണ്ട് വാഹനങ്ങൾ കൂടി പ്രതികൾ വാങ്ങിയതായാണ് പോലീസിന് ലഭിച്ച സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംശയിക്കുന്ന ഈ രണ്ട് കാറുകൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിൽ നിന്ന് കണ്ടെത്തിയ ചുവന്ന എക്കോ സ്പോർട്ട് കാർ അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ കടത്താൻ ഉപയോഗിച്ചതായി സൂചനയുണ്ട്. അതേസമയം, സ്ഫോടനത്തിന് തൊട്ടുമുമ്പ് മുഖ്യപ്രതിയായ ഡോ. ഉമർ ഓൾഡ് ഡൽഹിയിൽ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. രാംലീല മൈതാനത്തിന് സമീപമുള്ള ഒരു പള്ളിയിൽ ഉമർ ഏകദേശം 10 മിനിറ്റ് സമയം ചെലവഴിച്ചു. ഇവിടെ നിന്നാണ് രണ്ടരയോടെ ഉമർ ചെങ്കോട്ടക്ക് അടുത്തേക്ക് പോയത്. ഉമർ എത്തിയ പള്ളിയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഫോടനം നടന്നതിന് സമീപമുള്ള ലാൽ ഖില മെട്രോ സ്റ്റേഷൻ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചു. നേരത്തെ മൂന്ന് ദിവസത്തേക്കാണ് മെട്രോ സ്റ്റേഷൻ അടച്ചിടുമെന്ന് അറിയിച്ചിരുന്നത്.
