ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെ കൂടി ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. കാൺപൂരിൽ നിന്നാണ് അനന്ത്നാഗ് സ്വദേശിയായ ഡോ. മൊഹമ്മദ് ആരിഫിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ ഈ കേസിൽ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. നേരത്തെ കസ്റ്റഡിയിലെടുത്ത പർവ്വേസിനെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. ഡിസംബർ ആറിന് ചെങ്കോട്ടയിൽ സ്ഫോടനം നടത്താൻ ഉമറും കൂട്ടാളികളും ആസൂത്രണം ചെയ്തതായി റിപ്പോർട്ടുണ്ട്. ഈ വിവരത്തെത്തുടർന്നാണ് ഇത് മന്ത്രിസഭയെ ലക്ഷ്യമിട്ടുള്ള ഭീകരനീക്കമാണെന്ന നിഗമനത്തിൽ അധികൃതർ എത്തിയത്.
അതേസമയം ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം ഊർജിതമാക്കി. ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി തിരച്ചിൽ വ്യാപിപ്പിച്ചു. ഇതിനിടെ, ഹരിയാനയിൽ അമ്പതിലധികം പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാർ ഓടിച്ചിരുന്നത് ഉമർ തന്നെയെന്ന് ഡിഎൻഎ പരിശോധന ഫലം റിപ്പോർട്ട് പുറത്തുവന്നു. കശ്മീരിൽ അറസ്റ്റിലായ ഡോക്ടർ സജാദ് മാലിക്ക് മുസമിലിൻ്റെ സുഹൃത്താണെന്നും ഉമർ വാങ്ങിയ ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുസമീൽ ആണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. വലിയ ആക്രമണത്തെക്കുറിച്ച് ഉമർ എപ്പോഴും സംസാരിച്ചിരുന്നു എന്ന് അന്വേഷണ ഏജൻസി വൃത്തങ്ങൾ പറയുന്നു. ഭീകരർക്ക് തുർക്കിയിൽ നിന്ന് സഹായം കിട്ടിയതും അന്വേഷിക്കുന്നുണ്ട്. തുർക്കിയിലെ ചിലർ ഉമർ അടക്കമുള്ളവരുമായി സംസാരിച്ചിരുന്നതായാണ് വിവരങ്ങൾ.
