ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനക്കേസുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല വ്യക്തമാക്കി. അറസ്റ്റിലായവർ സർവകലാശാലയിൽ ജോലി ചെയ്യുന്നവർ മാത്രമാണ്. ആരോപണങ്ങളിൽ പറയുന്ന തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സ്ഫോടക സാമഗ്രികളോ സർവകലാശാലയിൽ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
സർവകലാശാലയ്ക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെയും അവർ നിഷേധിച്ചു. വിദ്യാർത്ഥികളുടെ പരിശീലനത്തിന് വേണ്ടി മാത്രമാണ് സർവ്വകലാശാല ലാബുകൾ ഉപയോഗിക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും അൽ ഫലാഹ് സർവ്വകലാശാല വ്യക്തമാക്കി.
ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ പോലീസ് പരിശോധന തുടരുകയാണ്. ഇതുവരെ 70 പേരെ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർ, ആശുപത്രിയിലെ മറ്റ് ആർക്കെങ്കിലും ഇവരുടെ ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിനിടെ, സംഘവുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്ന് സർവകലാശാല ക്യാമ്പസിനുള്ളിലെ പള്ളി ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാകിസ്ഥാൻ കേന്ദ്രമായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ ശൃംഖലയാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഡോ. ഉമർ നബിക്ക് പുറമെ, ഡോ. മുസമ്മിൽ അഹമ്മദ് ഗനായി, ഡോ. ഷഹീൻ ഷാഹിദ് എന്നിവരുൾപ്പെടെ അഞ്ചോ ആറോ ഡോക്ടർമാർ അടങ്ങുന്ന പത്തംഗ ഭീകര സംഘടനയുടെ ഭാഗമാണ് പ്രതികളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
