ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എൽഎൻജെപി ആശുപത്രിയിലെത്തി സ്ഫോടനത്തിൽ പരിക്കേറ്റവരെ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു.
അതേസമയം, കേസിൽ നിർണ്ണായകമായേക്കാവുന്ന ഒരു ചുവന്ന കളർ എക്കോ സ്പോർട്ട് കാർ കണ്ടുപിടിക്കാനായി ഡൽഹി നഗരത്തിൽ ഉടനീളം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിൻ്റെ ഉടമസ്ഥർക്ക് ഈ എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സ്ഫോടനത്തിനായി ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കൂടാതെ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചനകൾ ലഭിച്ചിരിക്കുന്നത്.
വാഹനം കണ്ടെത്തുന്നതിനായി കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തർ പ്രദേശ്, ഹരിയാന പോലീസ് വിഭാഗങ്ങൾക്കും ജാഗ്രതാ നിർദ്ദേശം കൈമാറി. നിലവിൽ അഞ്ച് പോലീസ് സംഘങ്ങളാണ് ഡൽഹിയിൽ ഈ നിർണ്ണായക വാഹനത്തിനായി തിരച്ചിൽ നടത്തുന്നത്.
