ഡൽഹിയിൽ സ്ഫോടനം നടന്നതിനെത്തുടർന്ന് മഹാരാഷ്ട്രയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. നവംബർ 26 ന് 17 വർഷം പൂർത്തിയാകുന്ന മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമ്മകൾ നഗരത്തെ വേട്ടയാടുന്ന ഈ വേളയിലാണ് ഡൽഹിയിൽ സ്ഫോടനം നടന്നിരിക്കുന്നത് എന്നതും ഭീഷണിയുടെ തീവ്രത വർദ്ധിപ്പിക്കുന്നു.
മുംബൈയിലെ പ്രധാന കേന്ദ്രങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംശയാസ്പദമായ വസ്തുക്കൾ തിരിച്ചറിയുന്നതിനായി ഡോഗ് സ്ക്വാഡുകളെയും ബോംബ് സ്ക്വാഡുകളെയും പ്രധാന കേന്ദ്രങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാർ ജാഗ്രതയോടെ യാത്ര ചെയ്യണമെന്നും തിരിച്ചറിയാത്ത വസ്തുക്കളിൽ സ്പർശിക്കുന്നത് ഒഴിവാക്കണമെന്നും റെയിൽവേ പോലീസ് നിർദ്ദേശിച്ചു.
പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളിൽ പാഴ്സലുകളും ബാഗേജുകളും നിരീക്ഷണത്തിലാണ്. മുംബൈ ഭീകരാക്രമണം നടന്നിട്ട് 17 വർഷം പൂർത്തിയാകുന്ന നവംബർ 26 ന് മുന്നോടിയായി തീവ്രവാദ ഗ്രൂപ്പുകൾ ലക്ഷ്യമിട്ട സുപ്രധാന കേന്ദ്രങ്ങളും അതീവ ജാഗ്രതയിലാണ്. ദഹിസർ, താനെ, വാഷി, ഐരോളി ചെക്ക് പോസ്റ്റുകൾ ഉൾപ്പെടെ നഗരത്തിന്റെ പ്രവേശനസ്ഥലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ സംശയാസ്പദമായ വ്യക്തികളെയും വാഹനങ്ങളെയും പോലീസ് പരിശോധിക്കുന്നു. മഹാരാഷ്ട്രയിലുടനീളം വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്. തിരക്കേറിയ ചന്തകൾ, ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, പ്രധാന റോഡ് കവലകൾ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പൊലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഓൺലൈൻ പ്രവർത്തനങ്ങളും സംശയാസ്പദമായ നീക്കങ്ങളും പരിശോധിച്ചു വരികയാണ്.
