നിരവധി പേരുടെ മരണത്തിനിടയാക്കിയ ഡൽഹി സ്ഫോടനക്കേസിലെ പ്രതികൾ നിർണ്ണായക വെളിപ്പെടുത്തലുകളുമായി രംഗത്ത്. സ്ഫോടനത്തിന് തൊട്ടുമുമ്പ് താനും ഡോ. ഉമർ നബിയും ചെങ്കോട്ടയ്ക്ക് സമീപം നിരീക്ഷണം നടത്തിയിരുന്നതായി കേസിലെ പ്രധാന പ്രതികളിൽ ഒരാളായ മുസമ്മിൽ ഷക്കീൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി വിവരം.
മുസമ്മിലിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത വിവരങ്ങൾ നിരത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ ദീപാവലിക്ക് തിരക്കേറിയ സ്ഥലത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും മുസമ്മിൽ പോലീസിനോട് പറഞ്ഞതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കൂടാതെ, അടുത്ത വർഷം ജനുവരി 26-ന് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ഇതിന്റെ ഭാഗമായാണ് ചെങ്കോട്ടയ്ക്ക് സമീപം നിരീക്ഷണം നടത്തിയതെന്നും ചോദ്യം ചെയ്യലിൽ മുസമ്മിൽ വെളിപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്നലിനടുത്തുവെച്ച് കാർ പൊട്ടിത്തെറിച്ച് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ മുസമ്മിലിന്റെ സഹായിയും സഹപ്രവർത്തകനുമായ ഡോ. ഉമർ മരിച്ചതായി കരുതപ്പെടുന്നു. രാജ്യത്തെ നടുക്കിയ ഈ സ്ഫോടനത്തെ തുടർന്നാണ് ഡോക്ടറായ മുസമ്മിലിനെതിരെ അന്വേഷണം നടക്കുന്നത്. സ്ഫോടനം നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഡോക്ടർ മുസമ്മിൽ ഷക്കീൽ ഉൾപ്പെടെ എട്ട് പേരെ സ്ഫോടക വസ്തുക്കളുമായി പോലീസ് അറസ്റ്റ് ചെയ്യുന്നത്.
