വയനാട് ബത്തേരി ഹൈവേ കവർച്ചാക്കേസിൽ കസ്റ്റഡിയിൽ നിന്ന് നാടകീയമായി ചാടിപ്പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചെന്ത്രാപ്പിന്നി സ്വദേശിയായ സുഹാസിനെയാണ് ഒളിവിൽ കഴിയുന്നതിനിടെ ബത്തേരി പോലീസ് പിടികൂടിയത്.
മൂന്ന് ദിവസം മുൻപാണ് സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് അറസ്റ്റ് ചെയ്ത് തിരികെ കൊണ്ടുവരുന്നതിനിടെ ഇയാൾ ബത്തേരി എസ്.ഐ റാംകുമാറിനെ ആക്രമിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ഇയാൾക്കായി പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെ, ഇയാൾക്കൊപ്പം കേസിൽ ഉൾപ്പെട്ട മറ്റൊരാളെയും പോലീസ് പിടികൂടി. ഇരുവരും കുഴൽപ്പണ കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടവരാണ്. 2018-ൽ സമാനമായ കേസിൽ പ്രതിയായിരുന്ന സുഹാസിനെ, ബത്തേരി മുത്തങ്ങ കല്ലൂരിൽ ഇന്നോവ കാർ ആക്രമിച്ച് കടത്തിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ് ചെയ്തത്.
