ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്തുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സുരക്ഷാ ഉയർത്തി. ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്നാണ് ഈ നടപടി. രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും ‘റെഡ് അലേർട്ട്’ പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്.
നിലവിലെ സാഹചര്യം അസ്ഥിരമായി തുടരുന്നതിനാൽ പാകിസ്ഥാൻ കരസേന, നാവികസേന, വ്യോമസേന എന്നിവയുൾപ്പെടെയുള്ള സായുധ സേനയെ അതീവ ജാഗ്രതയിൽ നിർത്തിയിരിക്കുകയാണ്. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ സജ്ജമായിരിക്കാനും പാകിസ്ഥാന്റെ സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനൊപ്പം, പാകിസ്ഥാൻ വ്യോമസേനയോട് മുൻനിര താവളങ്ങളിൽ നിന്നുള്ള ജെറ്റുകൾ ഉടനടി പറന്നുയരാൻ തയ്യാറാക്കി നിർത്താനും ഉത്തരവിട്ടിട്ടുണ്ട്. ഡൽഹിയിലെ ഭീകര ഗൂഢാലോചന കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ നിന്നുള്ള മുൻകൂർ പ്രഹരമോ മറ്റ് തരത്തിലുള്ള പ്രത്യാക്രമണമോ ഉണ്ടാകുമോ എന്ന ആശങ്കയാണ് ഈ അതീവ ജാഗ്രതക്ക് പിന്നിലെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
