മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ദൃശ്യത്തിന്റെ രണ്ടാം പതിപ്പും ഹിറ്റ് ആയിരുന്നു. ചിത്രത്തിന്റെ മൂന്നാം പതിപ്പിന്റെ ഷൂട്ടിംഗ് പൂർത്തിയായിരുന്നെങ്കിലും റിലീസ് തീയതി സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ സംവിധായകൻ ജിത്തു ജോസഫ് തന്നെ റിലീസ് സംബന്ധിച്ച് സസ്പെൻസ് പൊളിച്ചിരിക്കുകയാണ്. ചിത്രം ഏപ്രില്‍ ആദ്യ വാരം തിയറ്ററുകളില്‍ എത്തുമെന്ന് ജീത്തു ജോസഫ് പറഞ്ഞു. രാജഗിരി ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യം 3 ന് മുന്‍പ് തന്‍റെ സംവിധാനത്തില്‍ വരാനിരിക്കുന്ന വലതുവശത്തെ കള്ളനെക്കുറിച്ചും പ്രസംഗത്തില്‍ ജീത്തു ജോസഫ് സൂചിപ്പിച്ചു. ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്‍റെ തന്നെ വലിയ ഭാരം ഉള്ളില്‍ ഉണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലാതെ ഏപ്രില്‍ ആദ്യ വാരം ചിത്രം തിയറ്ററുകളില്‍ കാണാം. അതിന്‍റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. ഇതുവരെ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നു. ജനുവരി 30 ന് എന്‍റെ മറ്റൊരു സിനിമയായ വലതുവശത്തെ കള്ളന്‍ റിലീസ് ചെയ്യുന്നുണ്ട്. ഒരു നല്ല സിനിമയായിരിക്കും. എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്, ജീത്തു ജോസഫ് പറഞ്ഞു.
അതേസമയം ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് വാങ്ങിയിരുന്നു. ഇതിനോടനുബന്ധിച്ച് പനോരമ സ്റ്റുഡിയോസും അവരുടെ പങ്കാളികമായ പെന്‍ മൂവീസും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മോഹന്‍ലാല്‍, ജീത്തു ജോസഫ്, ആന്‍റണി പെരുമ്പാവൂര്‍ അടക്കമുള്ളവരുടെ വാക്കുകള്‍ ഉണ്ടായിരുന്നു. തന്‍റെ ചിന്തകളിലും പ്രേക്ഷകരുടെ വികാരങ്ങളിലും വര്‍ഷങ്ങളായി തുടരുന്ന ആളാണ് ജോര്‍ജുകുട്ടിയെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പഴയൊരു സുഹൃത്തിനെ പുതിയ രഹസ്യങ്ങളുമായി വീണ്ടും കണ്ടുമുട്ടുന്നതുപോലെയാണ് അയാളിലേക്ക് വീണ്ടും പോകുന്നത്. അദ്ദേഹത്തിന്‍റെ യാത്ര എവിടേക്കാണ് മുന്നേറുന്നതെന്നത് പ്രേക്ഷകര്‍ കാണാനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് ഞാന്‍, മോഹന്‍ലാലിന്‍റെ വാക്കുകള്‍.
