Home » Top News » Kerala » ഓൺലൈൻ തട്ടിപ്പിൽ വയനാട് സ്വദേശിക്ക്‌ നഷ്ടമായത് 77 ലക്ഷം; ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റിൽ 
images (2)

കല്‍പ്പറ്റ: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് നടത്തി പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വയനാട് ചുണ്ടേല്‍ സ്വദേശിയില്‍ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉത്തര്‍പ്രദേശ് (യു.പി) സ്വദേശി വയനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബറേലി സ്വദേശിയായ ആകാശ് യാദവ്(25) നെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. ഇതനുസരിച്ച് യുവതി അയച്ചു നല്‍കിയ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ട്രെഡിങ് നടത്തുകയും ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയുമാണ് ചെയ്തത്. പിന്നീട് ലാഭം അടങ്ങിയ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോൾ വീണ്ടും പണം അടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് മനസ്സിലായത്.

തുടർന്ന് ചുണ്ടല്‍ സ്വദേശി സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.കേസ് അന്വേഷിച്ച സൈബര്‍ പൊലീസിന് പരാതിക്കാരനെ ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കമ്പോഡിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലായി. കഴിഞ്ഞ മാസം അന്വേഷണ സംഘം കേസിലെ ഒരു പ്രതിയെ ഹരിയാനയില്‍ നിന്നും പിടികൂടിയിരുന്നു. പിന്നീട് പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകള്‍ വാങ്ങി കൈമാറ്റം ചെയ്യുന്ന സംഘത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പറ്റി സൂചന ലഭിച്ചത്. ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് മറ്റൊരു സൈബര്‍ തട്ടിപ്പ് കേസില്‍ വിശാഖപട്ടണം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് വിശാഖ പട്ടണം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന് മനസിലായത്. തുടര്‍ന്ന് കല്‍പ്പറ്റ കോടതിയുടെ വാറണ്ടുമായി വിശാഖപട്ടണം ജയിലില്‍ എത്തിയെങ്കിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ വിശാഖ പട്ടണത്തില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ദില്ലി കേന്ദ്രീകരിച്ചു നടത്തുന്ന തട്ടിപ്പ് സംഘത്തില്‍ ഇയാള്‍ പ്രവര്‍ത്തിച്ചു വരികയാണ് എന്നാണ് മനസിലായത്. കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.