ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ കെഎസ്ആർടിസി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ആകെ 450 ബസുകളാണ് സർവീസിനായി തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളാണ്. ഭക്തരുടെ തിരക്കനുസരിച്ച് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം ഈ റൂട്ടിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ലോ ഫ്ലോർ എസി, ലോ ഫ്ലോർ നോൺ എസി ബസുകൾ ഉൾപ്പെടെ, നിലവിൽ 202 ബസുകളാണ് ചെയിൻ സർവീസിനായി പമ്പയിൽ എത്തിച്ചിട്ടുള്ളതെന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ റോയി ജേക്കബ് വ്യക്തമാക്കി. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ സർവീസിനായി വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല തീർഥാടകർക്കായി 248 ദീർഘദൂര സർവീസുകളാണ് കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നെല്ലാം പമ്പയിലേക്ക് ബസ് സർവീസുകൾ ലഭ്യമാണ്. കൂടാതെ, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന തീർഥാടകരെ പമ്പയിൽ എത്തിക്കുന്നതിനായി പ്രത്യേക സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. ഈ വലിയ ദൗത്യത്തിനായി, നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകൾക്കായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിരിക്കുന്നു. പമ്പയിലെ മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാനും നിയന്ത്രിക്കാനുമായി 95 ജീവനക്കാരെയും കെഎസ്ആർടിസി വിന്യസിച്ചിട്ടുണ്ട്.
തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി, സർവീസുമായി ബന്ധപ്പെട്ട അധിക സൗകര്യങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. പമ്പ സ്റ്റാൻഡിൽ ബസുകളുടെ അറ്റകുറ്റപ്പണികൾക്കായി മെക്കാനിക് ഗാരേജ് പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ, പമ്പ, നിലയ്ക്കൽ, പ്ലാപ്പള്ളി, പെരുനാട് എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന വർക്ക്ഷോപ്പ് സൗകര്യവും ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി പമ്പയിൽ കെഎസ്ആർടിസി ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർക്ക് ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുന്നതിനും മതിയായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഭക്തരുടെ തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
