പാലക്കാട്: വാളയാറിൽ ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിക്ക് 6 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആലപ്പുഴ കുത്തിയതോട് സ്വദേശി ലിജോ (31)യെ ആണ് കോടതി ശിക്ഷിച്ചത്.
2018 ജനുവരി 30 ന് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം വാഹന പരിശോധനക്കിടെയാണ് തമിഴ്നാട് ട്രാൻസ്പോർട് ബസിൽ 1.5 കിലോഗ്രാം കഞ്ചാവുമായി വന്ന ലിജോയും രണ്ടാം പ്രതി ശ്രീദേവും(29 വയസ്) എക്സൈസിന്റെ പിടിയിലായത്. തൃത്താല റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ർ എം എസ് പ്രകാശിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. തുടർന്ന് പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന എം സജീവ് കുമാർ കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
രണ്ടാം പ്രതിക്ക് 2 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പാലക്കാട് സെക്കന്റ് അഡീഷണൽ ജഡ്ജ് ഡി സുധീർ ഡേവിഡ് ആണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി എൻഡിപിഎസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.
