നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി, നിയമങ്ങളെ വെല്ലുവിളിച്ച് നിരത്തിലിറങ്ങിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) നടപടി കടുപ്പിച്ചു. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് നടത്തിയ പ്രത്യേക പരിശോധനയിൽ 15-ഓളം ടൂറിസ്റ്റ് ബസുകളാണ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ വലയിലായത്.
കണ്ണഞ്ചിപ്പിക്കുന്നതും മറ്റ് ഡ്രൈവർമാർക്ക് കാഴ്ചാ പ്രശ്‌നങ്ങളുണ്ടാക്കുന്നതുമായ ലേസർ ലൈറ്റുകൾ, അനുവദനീയമായ പരിധി ലംഘിക്കുന്ന ഹൈ-ഫ്രീക്വൻസി ഓഡിയോ സിസ്റ്റം എന്നിവ ഘടിപ്പിച്ച വാഹനങ്ങളാണ് പ്രധാനമായും പിടികൂടിയത്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം, എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
വാഹനങ്ങളിൽ വരുത്തിയ ഓരോ നിയമവിരുദ്ധ മാറ്റത്തിനും 5000 രൂപ വീതം പിഴ ചുമത്തി. രൂപമാറ്റം വരുത്തിയ ഭാഗങ്ങൾ നീക്കം ചെയ്ത്, വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കി അനുമതി നേടും വരെ സർവ്വീസ് നടത്തുന്നതിൽ നിന്ന് ബസുകളെ കർശനമായി വിലക്കി. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (എഫ്‌സി) റദ്ദാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓടുന്ന വാഹനങ്ങളിൽ ഡ്രൈവർ ക്യാബിനിൽ നിന്നുള്ള വ്ലോഗ് ചിത്രീകരണം, അപകടകരമായ ലേസർ ലൈറ്റുകൾ എന്നിവക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
