തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. ജയകുമാർ ചുമതലയേറ്റത് ചോദ്യം ചെയ്ത് കോടതിയിൽ ഹർജി. സംസ്ഥാന കാർഷിക ഉത്പാദന കമ്മീഷണർ ഡോ. ബി. അശോക് ഐഎഎസാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതിയെ സമീപിച്ചത്.
സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്ന ഒരാൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകാൻ നിയമപരമായി അയോഗ്യതയുണ്ട് എന്നാണ് ഹർജിയിലെ പ്രധാന വാദം. കെ. ജയകുമാർ നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് എന്ന സർക്കാർ സ്ഥാപനത്തിന്റെ ഡയറക്ടർ പദവി വഹിക്കുന്നതിനാൽ ഈ നിയമനം അസാധുവാക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
പ്രിൻസിപ്പൽ ജില്ലാ കോടതി ഈ ഹർജി ഫയലിൽ സ്വീകരിച്ചു. ഹർജിയുമായി ബന്ധപ്പെട്ട് കെ. ജയകുമാർ, ദേവസ്വം സെക്രട്ടറി, സംസ്ഥാന സർക്കാർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കോടതിയുടെ തുടർനടപടികൾ ശ്രദ്ധേയമാകും
