ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം വേലമ്പാട് ടൈൽസ് ഫാക്ടറിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടൈൽസ് നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന എൽപിജി ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്.
നവംബർ 26 ന് രാവിലെ 11:30 ഓടെയാണ് ടൈൽസ് ഫാക്ടറിയിൽ ദാരുണമായ സംഭവം അരങ്ങേറിയത്. എൽപിജി ടാങ്കറിൽ ചോർച്ചയുണ്ടായതായി സംശയം തോന്നിയതിനെ തുടർന്ന് നൈട്രജൻ വാതകം ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
സ്ഫോടനത്തിൻ്റെ ആഘാതത്തിൽ ഫാക്ടറിയിൽ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മരിച്ച ഇരുവർക്കും തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
