ഡൽഹി ചെങ്കോട്ട സ്ഫോടന കേസിലെ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ഉമർ നബിയുടെ സഹായിയായ അമീർ റഷീദ് അലി എന്നയാളെയാണ് അന്വേഷണ ഏജൻസി പിടികൂടിയിരിക്കുന്നത്. സ്ഫോടനത്തിന് ഉപയോഗിച്ച കാർ വാങ്ങിയത് ഇയാളുടെ പേരിലാണെന്ന് എൻഐഎ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് എൻഐഎ ഔദ്യോഗിക പ്രതികരണം നടത്തുന്നത്. സ്ഫോടനത്തിന് വേണ്ടി കാർ വാങ്ങാനാണ് അമീർ റഷീദ് അലി ഡൽഹിയിൽ എത്തിയത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ അറിയിച്ചു. ഇതുവരെ 73 പേരുടെ മൊഴി കേസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകയാണ് അന്വേഷണ ഏജൻസികൾ. കഴിഞ്ഞ ദിവസവും കേസിൽ അറസ്റ്റ് നടന്നിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജൻ ആണ് കസ്റ്റഡിയിലായത്.
ഇയാൾ അൽഫലാ സർവകലാശാലയിലേക്ക് പലതവണ വിളിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. റയീസ് അഹമ്മദിന് മുഖ്യപ്രതി ഉമറുമായോ നേരത്തെ പിടിയിലായ മറ്റ് ഡോക്ടർമാരുമായോ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നാണ് അന്വേഷണ ഏജൻസികൾ നിലവിൽ പരിശോധിക്കുന്നത്.
