നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം, പ്രധാന വഴിപാടുകളിലൊന്നായ പൊന്നുംകുടം സമർപ്പിച്ചാണ് തൊഴുതത്. നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ദിലീപ് ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയത്. അതേസമയം, നടിയെ പീഡിപ്പിച്ച കേസിൽ ഗൂഢാലോചനാക്കുറ്റം ദിലീപിന്റെ പേരിൽ നിലനിൽക്കില്ലെന്ന് വിചാരണക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഈ കേസിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ ശേഷമുള്ള ദിലീപിന്റെ ക്ഷേത്രദർശനം ഏറെ ശ്രദ്ധേയമായി.
ദിലീപ് എട്ടാം പ്രതിയായിരുന്ന കേസിൽ, കോടതി ഇന്നലെയാണ് മറ്റ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കും 20 വർഷം തടവാണ് കോടതി ശിക്ഷയായി വിധിച്ചത്. അതേസമയം, ദിലീപ് ദർശനം നടത്തിയ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കിടയിലും ഏറെ പ്രസിദ്ധമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മുൻപ് ക്ഷേത്രത്തിൽ എത്തി പൊന്നിൻകുടം വഴിപാട് നടത്തിയിട്ടുണ്ട്. കേരളത്തിലെയും കർണാടകയിലെയും പ്രമുഖ രാഷ്ട്രീയ നേതാക്കൾ സ്ഥിരമായി രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനായി എത്താറുണ്ട്.
