അഞ്ചാമത്തെ വർഷവും മല ചവിട്ടി, ശാസ്താവിനെ തൊഴുത നിർവൃതിയിൽ തെലുങ്ക് നടൻ വരുൺ സന്ദേശ്.ടോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനായ വരുൺ സന്ദേശ് തിങ്കളാഴ്ച്ച പുലർച്ചെ മൂന്നിന് നട തുറന്ന സമയത്താണ് ദർശനം നടത്തിയത്. ഹൈദരാബാദിൽ നിന്നും ഇരുമുടിയേന്തി വന്ന നടൻ നെയ്യഭിഷേകവും മറ്റ് വഴിപാടുകളും നടത്തിയശേഷം 4.30 ഓടെ മലയിറങ്ങി. കസിൻ അടക്കം അഞ്ചു പേരോടൊപ്പമാണ് വരുൺ എത്തിയത്.
“ഇതെന്റെ അഞ്ചാമത്തെ വരവാണ്. അയ്യപ്പഭക്തി അത്രയ്ക്കുണ്ട്. 2009 ൽ എന്റെ മുത്തച്ഛൻ തെലുങ്ക് എഴുത്തുകാരനായ ജീഡിഗുണ്ട രാമചന്ദ്ര മൂർത്തിയ്ക്ക് അസുഖം ബാധിച്ചതിനെ തുടർന്നുള്ള നേർച്ചയായിട്ടാണ് ആദ്യം മല ചവിട്ടിയത്. പിന്നീട് മൂന്ന് തവണ വന്നു. ശബരിമലയിലേക്കുള്ള ഓരോ യാത്രയും പ്രത്യേക അനുഭൂതിയാണ്,” വരുൺ സന്ദേശ് പറഞ്ഞു. സന്നിധാനത്തും വഴിയിലും ഒരുക്കിയ സൗകര്യങ്ങളിൽ അദ്ദേഹം തൃപ്തി പ്രകടിപ്പിച്ചു.
ഹാപ്പി ഡേയ്സ്, കൊത്ത ബംഗാര ലോകം തുടങ്ങിയവയാണ് വരുൺ സന്ദേശിന്റെ ഹിറ്റ് സിനിമകൾ.
