Your Image Description Your Image Description

തിരുവനന്തപുരം: പുതിയ 168 ബസ്സുകൾക്ക് ഓർഡർ കൊടുത്ത് കെഎസ്ആർടിസി. എസി, സ്ലീപ്പർ, സ്ലീപ്പര്‍ കം സീറ്റർ എന്നിങ്ങനെയുള്ള ബസുകള്‍ രണ്ടു മാസത്തിനുള്ളില്‍ നിരത്തിലിറക്കാനാണ് പദ്ധതി. 107 കോടി രൂപയാണ് ബസ് വാങ്ങാൻ ബജറ്റിൽ സർക്കാർ വകയിരുത്തിയിരിക്കുന്നത്. രണ്ട് ബസുകൾ ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്.

ഐഷര്‍ കമ്പനിയുടെ 4 സിലിണ്ടര്‍ നോണ്‍ എസി ബസ് 25 എണ്ണം വാങ്ങും. ഓര്‍ഡിനറി സര്‍വീസിനായുള്ള ഈ ഒൻപത് മീറ്റര്‍ നീളമുള്ള ബസില്‍ 30 സീറ്റുണ്ട്. ദീര്‍ഘ ദൂര സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിനായി ടാറ്റയുടെ 11 മീറ്റര്‍ നീളമുള്ള 6 സിലിണ്ടര്‍ നോണ്‍ എസി ബസ് 60 എണ്ണമെത്തും. 50 സീറ്റാണ് ബസിലുള്ളത്. ഇതേ ശ്രേണിയിലുള്ള 20 ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിനായും വാങ്ങുന്നുണ്ട്. ഹ്രസ്വ ദൂര ഫാസറ്റ് പാസഞ്ചര്‍ സര്‍വീസിന് ലൈലാന്റിന്റെ 4 സിലിണ്ടര്‍ നോണ്‍ എസി ബസും വരുന്നുണ്ട്. ഡ്രൈവറുള്‍പ്പെടെ 39 സീറ്റ്.

എസി ബസുകളാണിനിയുള്ളത്. ലൈലാന്റ് കമ്പനിയുടെ 36 സീറ്റുള്ള എസി സ്ലീപ്പര്‍ ബസ് എട്ട് എണ്ണം, 51 സീറ്റുള്ള എസി സീറ്റര്‍ എട്ട് എണ്ണം, 18 ബര്‍ത്തും 36 സീറ്റുമുള്ള എസി സ്ലീപ്പര്‍ കം സീറ്റര്‍ 10 ബസും വാങ്ങും. പ്രീമിയം സൂപ്പര്‍ ഫാസ്റ്റായി സര്‍വീസ് നടത്താന്‍ 40 സീറ്റുള്ള 10 എസി സീറ്റര്‍ ബസും ഉടനെത്തും. കഴിഞ്ഞ ദിവസം രണ്ട് ബസുകള്‍ തിരുവനന്തപുരത്തെത്തിയിരുന്നു. സൂപ്പര്‍ ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറും ബസ് ഓടിച്ച് നോക്കി ഡിസൈനിലടക്കം ചില മാറ്റങ്ങള്‍ വരുത്താന്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts