Your Image Description Your Image Description

തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിനെ പിന്തുണച്ചും സംസ്ഥാന സർക്കാരിനെ വിമർശിച്ചും ഫേസ്ബുക്കിൽ പോസ്റ്റിട്ട മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ പുലിവാല് പിടിച്ചു. ഡോ. ഹാരിസ് ചിറക്കലിനെ കേരളത്തിലെ കഫീൽ ഖാൻ എന്നായിരുന്നു വി മുരളീധരൻ വിശേഷിപ്പിച്ചത്. ഉത്തർപ്രദേശിലെ ഗോരഖ്പുറിലെ ഗൊരഖ്പുർ ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധനായിരുന്ന കഫീൽ ഖാനെ 2017ൽ യോ​ഗി ആദിത്യനാഥ് സർക്കാർ പിരിച്ചുവിടുകയായിരുന്നു. ഇത് ഓർക്കാതെയായിരുന്നു വി മുരളീധരൻ ഡോ. ഹാരീസ് ചിറയ്ക്കലിനെ കേരളത്തിലെ കഫീൽഖാൻ എന്ന് വിശേഷിപ്പിച്ചത്. യു.പി ഭരിക്കുന്ന ബി.ജെ.പി ​സർക്കാറിനെ കേരളത്തിലെ ബി.ജെ.പി നേതാവ് ട്രോളുന്നു എന്ന തരത്തിൽ പ്രചാരണം ശക്തമായതോടെ വി മുരളീധരൻ തന്റെ പോസ്റ്റ് തിരുത്തി.

കേരളത്തിലെ കഫീൽ ഖാനെ കള്ളക്കേസിൽ ജയിലിൽ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതിൽ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവൻരക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്.’ എന്നായിരുന്നു ആദ്യം വി മുരളീധരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

ആത്മവിമർശനമാണോ ഇതെന്ന തരത്തിലും പരിഹാസ കമന്റുകൾ വന്നു. തുടർന്ന് ‘ഡോ. ഹാരിസ് ചിറക്കലിനെ കള്ളക്കേസിൽ ജയിലിൽ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതിൽ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവൻരക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്.’ എന്ന് പോസ്റ്റ് തിരുത്തുകയായിരുന്നു വി. മുരളീധരൻ.

പോസ്റ്റിലെ അബദ്ധം തിരിച്ചറിഞ്ഞാണ് മുരളീധരൻ പിന്നീടത് മാറ്റിയത്. പോസ്റ്റിനെ താഴെ ബി.ജെ.പി നേതാവിനെ കളിയാക്കി നിരവധി പേരാണ് രംഗത്തുവന്നത്. യു.പി ഭരിക്കുന്ന ബി.ജെ.പി ​സർക്കാറിനെ കേരളത്തിലെ ബി.ജെ.പി നേതാവ് ട്രോളുന്നു എന്ന രീതിയിലുള്ള പരിഹാസങ്ങൾ പോസ്റ്റിനു താഴെ നിറഞ്ഞതോടെ കഫീൽ ഖാൻ പരാമർശം ബിജെപി നേതാവ് തന്റെ പോസ്റ്റിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

2017ൽ ബിആർഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ 63 നവജാത ശിശുക്കൾ മരിച്ച സംഭവത്തോടെയാണ് ഡോ. കഫീൽ ഖാൻ വാർത്തകളിൽ നിറഞ്ഞത്. സർക്കാർ യഥാസമയം പണം നൽകാതിരുന്നതാണ് ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിന് പിന്നിലെന്ന് കഫീൽ ഖാനും സഹ ഡോക്ടർമാരും ആരോപണം ഉന്നയിച്ചിരുന്നു. യോഗി സർക്കാരിനെതിരെ ഗുരുതര ആരോപണമുയർന്നതിന് പിന്നാലെ കഫീൽ ഖാനെതിരെ പോലീസ് കേസെടുക്കുകയും 2021ൽ സർവീസിൽ നിന്ന് പിരിച്ചുവിടുകയുമായിരുന്നു. നവജാത ശിശുക്കൾ മരിച്ചതിന്റെ കുറ്റം ചുമത്തിയായിരുന്നു യോ​ഗി ആദിത്യനാഥ് സർക്കാർ ഡോ. കഫീൽഖാനെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്.

Related Posts