Your Image Description Your Image Description

ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം, മാറിവരുന്ന സാമൂഹിക-സാമ്പത്തിക ഘടകങ്ങൾക്കനുസരിച്ച് ഏറ്റവും അർഹരായവരെ ഉൾപ്പെടുത്തി, സംസ്ഥാന സർക്കാർ പുതുക്കിയ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട 43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു.

നിരന്തരമായ പരിശോധനകളിലൂടെ 2,94,578 മുൻഗണനാകാർഡുകൾ അനർഹർ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നതായി മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. അനർഹർ കൈവശം വച്ചിരിക്കുന്ന മുൻഗണനാകാർഡുകൾ റദ്ദ് ചെയ്യുന്നതിന് ‘ഓപ്പറേഷൻ യെല്ലോ’ എന്ന തീവ്രപരിശോധനാപരിപാടി നടപ്പാക്കിയത് വഴി 17,596 കാർഡുകൾ പിടിച്ചെടുത്തു. ഇവയിലൂടെ ലഭ്യമായ ഒഴിവുകളിലേക്ക് വിവിധ ഘട്ടങ്ങളായി ഏറ്റവും അർഹരായവർക്ക് കാർഡുകൾ തരംമാറ്റി നൽകാൻ സാധിച്ചതായി മന്ത്രി അറിയിച്ചു.

2022 ജൂൺ, 2022 ഒക്ടോബർ, 2023 ഒക്ടോബർ, 2024 ഡിസംബർ, 2025 ജൂൺ എന്നീ ഘട്ടങ്ങളിലെല്ലാം ഇങ്ങനെ കാർഡുകൾ തരം മാറ്റി നൽകുകയുണ്ടായി. ഈ സർക്കാർ വന്നതിനുശേഷം അഞ്ച് ലക്ഷത്തി ഇരുപത്തിയൊമ്പതിനായിരത്തിലധികം കാർഡുകൾ തരം മാറ്റി നൽകാൻ സാധിച്ചു. അതിന് പുറമെയാണ് ഇപ്പോൾ 43,000 മുൻഗണനാകാർഡുകൾ അനുവദിക്കുന്നത്.

മുൻഗണനാപട്ടികയുടെ ശുദ്ധീകരണം ഇവിടെ അവസാനിക്കുന്നില്ല. അതൊരു തുടർ പ്രക്രിയയാണ്. കാർഡിൽ ഉൾപ്പെട്ടവർക്ക് സർക്കാർ ജോലി ലഭിക്കുകയോ മറ്റെന്തെങ്കിലും തരത്തിൽ ഉയർന്ന വരുമാനം ഉണ്ടാവുകയോ ചെയ്യുമ്പോൾ കുടുംബം അർഹതാമാനദണ്ഡത്തിന് പുറത്തുപോകും. പട്ടിക നിരന്തരം ശുദ്ധീകരിക്കാൻ പൊതുജനങ്ങൾ സർക്കാരിനോട് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

പുതിയ മുൻഗണനാ കാർഡിനായി സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 15 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം.

Related Posts