Your Image Description Your Image Description

ക്ഷീരമേഖല ശക്തിപ്പെടുത്താൻ സമാനതകളില്ലാതെ നടത്തുന്ന ഇടപെടലുകളാണ് മീനങ്ങാടി ക്ഷീര സഹകരണസംഘത്തെ വ്യത്യസ്തമാക്കുന്നത്.

19 വാർഡുകൾ മാത്രം ഉൾക്കൊള്ളുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 250 പാൽ ശേഖരണ കേന്ദ്രങ്ങളിൽ നിന്നായി പ്രതിദിനം 17,500 ലിറ്റർ പാലാണ് സംഘം ശേഖരിക്കുന്നത്.

വർഷം മുഴുവനും പാലിന് പ്രോത്സാഹനവില, സ്വന്തമായി മൃഗാശുപത്രിയും വെറ്ററിനറി ഡോക്ടറുമുള്ള ജില്ലയിലെ ഏക ക്ഷീരസംഘം, കന്നുകാലി മരുന്നുകൾക്കായി വെറ്ററിനറി മെഡിക്കൽ ഷോപ്പ്, വിശാലമായ ഓഫീസ്, കോൺഫറൻസ് ഹാൾ, പൂർണമായി ഡിജിറ്റലൈസ് ചെയ്ത് ഡയറി ലബോറട്ടറി… തുടങ്ങി പാൽസംഭരണകേന്ദ്രം വരെ ഇവിടെ പ്രവർത്തിക്കുന്നു.രോഗനിർണയ ലാബിന്റെ നിർമ്മാണമാകട്ടെ അന്തിമ ഘട്ടത്തിലാണ്.

പാലിൻ്റെ ഗുണനിലവാരത്തിന് അംഗീകാരമായി, ജില്ലയിലെയും മലബാർ മേഖലയിലെയും മിൽമയുടെ ഏറ്റവും മികച്ച ബൾക്ക് മിൽക്ക് കൂളർ (ബിഎംസി) പ്രവര്‍ത്തനം നടത്തുന്ന സംഘമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കർഷകർ നൽകുന്ന പാലിന്റെ അളവ്, ഗുണനിലവാരം, ലിറ്റർ വില, മൊത്തം തുക എന്നിവ ദിവസേന എസ്എംഎസ് മുഖേന മൊബൈൽ ഫോണിൽ എത്തുന്ന സംവിധാനം സുതാര്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു.

പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ച സംസ്ഥാനത്തെ ആദ്യ ക്ഷീരസംഘങ്ങളിൽ ഒന്നുകൂടിയാണ് മീനങ്ങാടി.ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയാണ് പാൽ ശേഖരണവും ശീതീകരണവും. 15,000 ലിറ്റർ ശേഷിയുള്ള പാൽ ശീതീകരണ ടാങ്കും മിൽക്ക് സൈലോയുമാണ് സംഘത്തിനുള്ളത്.20 കിലോവാട്ട് ശേഷിയുള്ള സൗരനിലയവും 20,000 ലിറ്റർ ശേഷിയുള്ള മലിനജല സംസ്കരണ കേന്ദ്രവുമുണ്ട്. കൂടാതെ, മീനങ്ങാടി നഗരത്തിൽ രണ്ട് മിൽക്ക് പാർലറുകളും സംഘം നടത്തുന്നു.

വർഷം മുഴുവൻ പാൽ നൽകുന്ന കർഷകർക്ക് ഓരോ ലിറ്ററിനും 1 രൂപ 30 പൈസ ഇൻസെന്റീവ് ലഭ്യമാക്കുന്നത് സംഘത്തിന്റെ പ്രധാന പദ്ധതികളിലൊന്നാണ്.ദിവസം 50 ലിറ്ററിലധികം പാൽ നൽകുന്ന കർഷകർക്ക് ഫാം സപ്പോർട്ട് എന്ന പേരിൽ ലിറ്ററിന് 50 പൈസയുടെ അധിക സഹായവുമുണ്ട്.

Related Posts