Your Image Description Your Image Description

ആലപ്പുഴയെ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാര കേന്ദ്രമാക്കി പരിവർത്തനം ചെയ്യുന്നതിനുള്ള ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിക്ക് 74.95 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാർ ധനസഹായം ഉൾപ്പെടെ വിനിയോഗിച്ച് പദ്ധതികൾ സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാർ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ഷൻ ലിമിറ്റഡിനെയാണ് പദ്ധതി നടത്തിപ്പിനുള്ള നോടൽ ഏജൻസിയായി നിശ്ചയിച്ചിട്ടുള്ളത്. സ്വദേശ് ദർശൻ -രണ്ട് പദ്ധതിയുടെ ഭാഗമായാണ് ആലപ്പുഴ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രഥമയോഗം ജില്ലാ കളക്ടർ അലക്സ് വർഗീസിനെ അധ്യക്ഷതയിൽ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. ആലപ്പുഴ ബീച്ചിന്റെ വികസനം,കനാൽ പുനരുദ്ധാരണം,കായൽ തീരത്തുള്ള ക്രൂയിസ് ടെർമിനൽ എന്നിവ കോർത്തിണക്കിയുള്ള ബീച്ച് കായൽ ടൂറിസത്തിന്റെ സമഗ്ര വികസനമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ജലനൃത്തം സംവിധാനം,കിയോസ് ക്കുകൾ, റസ്റ്റോറന്റുകൾ, റസ്റ്റ് റൂമുകൾ,പരിപാടികൾ സംഘടിപ്പിക്കാനുള്ള സ്ഥലം എന്നിവ പദ്ധതിയുടെ ഭാഗമായി ബീച്ചിൽ ഒരുക്കും.

കനാൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്ലാസ,ബോട്ട് ഡെക്ക്,ബോട്ട് ജെട്ടിയുടെ പുനരുദ്ധാരണം,അമിനിറ്റിസ് എന്നിവ ഒരുക്കും.

കായലിനോട് ചേർന്ന് നിർമ്മിക്കുന്ന ഇൻറർനാഷണൽ ക്രൂയിസ് ടെർമിനലിൽ ബോട്ട് ടെർമിനൽ കഫട്ടീരിയ, ബോട്ട് ഡക്കുകൾ എന്നിവ ഉണ്ടാവും.നിർമ്മാണ പ്രവർത്തികൾ അടുത്തവർഷം ഫെബ്രുവരി മാസത്തിൽ തന്നെ പൂർത്തിയാക്കത്തക്ക വിധം സംവിധാനങ്ങൾ ഒരുക്കാൻ ആണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു. എല്ലാ അനുമതികളും വിവിധ വകുപ്പുകൾ എത്രയും വേഗം നൽകുന്നതിന് നടപടി സ്വീകരിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. ആലപ്പുഴയുടെ ടൂറിസം വികസനത്തിന്റെ മാസ്റ്റർ പ്ലാനിലെ ആദ്യഘട്ടമായി പദ്ധതി മാറുമെന്ന് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചുകൊണ്ട് കേരള ടൂറിസം ഇൻഫ്രാസ്ട്രക്ഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ.മനോജ് കുമാര്‍ കിനി പറഞ്ഞു. യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Posts