Your Image Description Your Image Description

കാബൂൾ: തെക്ക് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ 6.0 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം. ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു.

ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്.

കുനാർ പ്രവിശ്യയിലെ നുർ ഗാൽ, സാവ്‌കി, വാട്പുർ, മനോഗി, ചപ ദാര ജില്ലകളിലാണ് മരണം ഉണ്ടായിരിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ ഇൻഫർമേഷൻ മന്ത്രാലയം തുർക്കിയുടെ വാർത്താ ഏജൻസിയായ അനഡോലുവിനോട് അറിയിച്ചു. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു.

പരിക്കേറ്റവരെ കുനാർ പ്രവിശ്യകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് ഭൂകമ്പമുണ്ടായതെന്നും തുടർച്ചയായി മൂന്ന് തുടർചലനങ്ങളുണ്ടായെന്നും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. രാത്രി 11:47 ന് 8 കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം ഉണ്ടായതായും, നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായി പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതായും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂമിക്കടിയിൽ 10 കി.മീ. ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് ജർമൻ റിസർച് ഫോർ ജിയോസയൻസസ് അറിയിച്ചു.

ഭൂകമ്പത്തിൽ വീടിന്റെ മേൽക്കൂര തകർന്നുവീണാണ് നിരവധിപേർ മരിച്ചത്. കിഴക്കൻ അഫ്ഗാനിസ്ഥാനിലുടനീളം നിരവധി സെക്കൻഡുകൾ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങി, 370 കിലോമീറ്റർ അകലെയുള്ള പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി എഎഫ്‌പി മാധ്യമപ്രവർത്തകർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ നംഗർഹാർ പ്രവിശ്യയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും വിളകളും സ്വത്തുക്കളും നശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഭൂകമ്പം.

Related Posts