Your Image Description Your Image Description

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. മൃതദേഹവുമായി രാവിലെ 11.30ന് ശ്രീനഗറില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.30 നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. 8 മണിയോടെ പുറത്തിറക്കും. ജില്ല കലക്ടര്‍ മൃതദേഹം ഏറ്റുവാങ്ങും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ രാമചന്ദ്രന്റെ മകനോട് ശ്രീനഗറില്‍ എത്തേണ്ട എന്ന് അറിയിച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനിവേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ത്തത്. ഹൈദരാബാദിലെത്തിയശേഷമാണ് കുടുംബം കശ്മീരിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് പഹൽഗാമിലെത്തുന്നത്. നാട്ടിലെ ബന്ധുക്കളെ വിളിച്ച് സംഭവത്തിൽ ഉൾപ്പെട്ട വിവരം​ അറിയിച്ചത് മകളാണ്​. ആശുപത്രിയില്‍ എത്തി അച്ഛന്‍റെ മൃതദേഹം തിരിച്ചറിഞ്ഞെന്ന വിവരം അറിയിക്കുകയായിരുന്നു.

ദുബൈയിൽ ജോലി ചെയ്യുന്ന മകൾ കുട്ടികളുമായി കഴിഞ്ഞ ദിവസമാണ്​ നാട്ടിലെത്തിയത്​. ഇതിനുശേഷമാണ് ഇവർ ഒരുമിച്ച് വിനോദസഞ്ചാരത്തിന്​ യാത്ര പുറപ്പെട്ടത്. പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്ന വ്യക്തിയാണ് രാമചന്ദ്രൻ. ദീർഘകാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. തിരികെ നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യയും മകളും കുട്ടികളും സുരക്ഷിതരാണെന്ന് ബന്ധുക്കൾ പ്രതികരിച്ചു. വിവരമറിഞ്ഞ് അയൽവാസികളും ബന്ധുക്കളും നാട്ടുകാരും രാമചന്ദ്രന്‍റെ വീട്ടിലെത്തി.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശ്രീനഗറില്‍ എത്തിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ട് ജമ്മു കശ്മീരിലെ പഹൽഗാമില്‍ വന്‍ ഭീകരാക്രമണം നടന്നത്. ഇസ്രയേലിൽ കടന്നു കയറി ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു പഹൽഗാമിൽ ഇന്നലെ ഭീകരർ ആക്രമണം നടത്തിയത്. വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ ആക്രമിക്കുകയായിരുന്നു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താളത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. അജിത് ഡോവല്‍ , എസ് ജയശങ്കര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചുവെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. ജമ്മു കാശ്മീരില്‍ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സംസാരിക്കണം. ഇരകള്‍ക്ക് നീതി ഉറപ്പാക്കണം എന്നും ഖര്‍ഗെ വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി.

മലയാളികൾക്കായി നോർക്ക റൂട്സ് ഹെൽപ്പ് ഡെസ്ക് തുറന്നു

കശ്മീർ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൻറെ നിർദേശാനുസരണമാണ് ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയത്.

ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻററിൻറെ 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കാശ്മീരിൽ കുടുങ്ങി പോയ സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ആർഎസ്എസ്, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ആക്രമണമെന്ന് സംഭവത്തെ വിമർശിച്ചു. സർക്കാർ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളെ കേന്ദ്രസർക്കാർ വിശ്വാസത്തിലെടുക്കണമെന്നും ഈ ഭീകരാക്രമണത്തിന് മറുപടി നൽകാതിരിക്കരുതെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. അതിനിടെ സംഭവം നടന്ന പഹൽഗാമിൽ മെഴുകുതിരിയേന്തി നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. ആക്രമണം നടത്തിയ ഭീകരർക്കെതിരെയാണ് പഹൽഗാമിലെ വ്യാപാരികൾ പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts