Your Image Description Your Image Description

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരത്വമുള്ളവർക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് രാത്രി 10 വരെയാണ് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നത്. നിലവിൽ 9 നയതന്ത്ര ഉദ്യോഗസ്ഥരടക്കം 537 പാകിസ്ഥാനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്‍റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഇതിൽ 6 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും വിവരമുണ്ട്. ഇന്ന് മാത്രം മടങ്ങിയത് 237 പാക് പൗരൻമാരാണ്. ഇന്ത്യയുടെ ഉത്തരവിനുള്ള തിരിച്ചടിയായി പാകിസ്ഥാൻ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്.

പൊലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്താൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ ജയിലിലാണ്. സന്ദർശകവിസയിൽ എത്തിയ 6 പേരാണ് ഇതിനകം തിരിച്ച് പോയത്. ഇതിൽ തിരൂർക്കാട് സ്വദേശിയായ മലയാളിയെ വിവാഹം ചെയ്ത പാക്കിസ്ഥാൻ സ്വദേശിനിയും ഉൾപ്പെടും. ഇവർ സൗദിയിലെ സ്ഥിരതാമസക്കാരിയാണ്. മെഡിക്കൽ വിസയിൽ തിരിച്ചുവന്നവർക്ക് തിരിച്ച് പോകാൻ രണ്ട് ദിവസത്തെ കൂടി സമയമാണ് നൽകിയിരിക്കുന്നത്. ശേഷിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും ഉടൻ രാജ്യം വിടേണ്ടി വരില്ല.

ദീർഘകാല വിസയുള്ളവർ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും ഉള്ളത്. ഇതിൽ കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ ഉൾപ്പെടെ 3 പേർക്കാണ് കഴിഞ്ഞ ദിവസം പൊലിസ് നോട്ടീസ് നൽകിയത്. വടകരയിൽ താമസിക്കുന്ന സഹോദരിമാർക്കും പൊലിസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇവർ ദീർഘകാലവിസയിൽ താമസിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് നോട്ടീസ് പിൻവലിച്ചത്. ഫോണിലൂടെയാണ് നോട്ടീസ് പിൻവലിച്ചതായി അറിയിച്ചത്. കേരളത്തിൽ ദീർഘകാല വിസയിൽ കഴിയുന്ന പാകിസ്ഥാൻ പൗരൻമാരൊക്കെ മലയാളികൾ തന്നെയാണ്.

സ്വാതന്ത്യാനന്തരം ലാഹോറിലും കറാച്ചിയിലും മറ്റും കച്ചവടത്തിലും മറ്റും ഏ‍ർപ്പെട്ടിരുന്നവരാണ് ഭൂരിഭാഗം പേരും. ചിലർ ജോലി തട്ടിപ്പിന് ഇരയായി പാകിസ്ഥാനിൽ എത്തിപ്പെട്ടവരും. ഭൂരിഭാഗം പേരും വ‍ൃദ്ധരോ അവശരോ ആണ്. ഒരു ഇടവേളയക്ക് ശേഷം വീണ്ടും ഇവരുടെ കാര്യത്തിൽ കടുത്ത ആശങ്കിലാണ് ബന്ധിക്കൾ. 2003 ലെ കണക്കസരിച്ച് 395 പാക്ക് പൗരൻമാർ കേരളത്തിലുണ്ടായിരുന്നു. ഭൂരിഭാഗം പേരും മരിണപ്പെട്ടതായാണ് കണക്കുകൾ പറയുന്നത്.

ഏപ്രിൽ 22 ന് പാകിസ്ഥാനുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ വിടാൻ പാകിസ്ഥാനികൾക്ക് നിർദ്ദേശം നൽകിയത്. വിവിധ വിഭാഗത്തിലുള്ള പാകിസ്ഥാൻ പൗരന്മാർക്ക് അവരുടെ വിസ തരങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത സമയപരിധികൾ നിശ്ചയിച്ചിരുന്നു.

സാർക്ക് വിസ കൈവശമുള്ള പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ ഏപ്രിൽ 27 വരെ സമയപരിധി നൽകിയിട്ടുണ്ട്. മെഡിക്കൽ വിസയുള്ളവർക്ക് ഏപ്രിൽ 29 ആണ് അവസാന തീയതി.ബിസിനസ്, ഫിലിം, ജേണലിസ്റ്റ്, ട്രാൻസിറ്റ്, കോൺഫറൻസ്, പർവതാരോഹണം, വിദ്യാർത്ഥി, സന്ദർശകൻ, ഗ്രൂപ്പ് ടൂറിസ്റ്റ്, തീർത്ഥാടകൻ, ഗ്രൂപ്പ് തീർത്ഥാടക വിസകൾ എന്നിവർക്ക് മടങ്ങാനുള്ള സമയ പരിധിയും അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts