Your Image Description Your Image Description

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടുണ്ടോ? ഇല്ലേൽ നമ്മുടെ കെപിസിസി ആസ്ഥാനത്ത് നടക്കുന്നത് അതാണ്. കുറച്ചു ദിവസങ്ങളായി പ്രസിഡന്റിനെ മാറ്റും മാറ്റും എന്ന് പറഞ്ഞത് മാധ്യമങ്ങൾ അല്ലല്ലോ.നിങ്ങൾ പ്രവർത്തകർ തന്നെയല്ലേ? മാധ്യമങ്ങൾക്കു മുൻപിൽ വന്നിരുന്നു മുതല കണ്ണീർ ഒഴുക്കിയതും എനിക്ക് അസുഖമൊന്നുമില്ലേ എന്നും പറഞ്ഞ് നിലവിളിച്ചതും മാധ്യമങ്ങളല്ല. ഇപ്പോൾ കാര്യങ്ങൾ ഏകദേശം കരയ്ക്കടുത്തപ്പോൾ മാധ്യമങ്ങൾക്കു വിലക്ക്. ആദ്യം നിങ്ങൾ പൂട്ടി കെട്ടേണ്ടത് നിങ്ങൾ പ്രവർത്തകരുടെ തന്നെ വായയാണ്. വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയാമെന്നുള്ള അവരുടെ തോന്നലുകളാണ്. അല്ലാതെ അതൊക്കെ പകർത്തിയെടുക്കുന്നവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യമാണ്.
കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതലാണ് മാധ്യമ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് . അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പിൽ കയറരുതെന്നാണ് നിർദ്ദേശം. വാർത്താ സമ്മേളനങ്ങൾക്ക് മാത്രമാണ് ഇനി മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുക. ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തകളാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
കെ സുധാകരന് പകരം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. നേതൃമാറ്റത്തിൽ പാർട്ടി നേതൃത്വം ഉറച്ചുനിൽക്കുകയാണെന്നും ആന്റോ ആന്റണി എംപിക്കാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തീരുമാനം എടുക്കേണ്ട സമയത്ത് എടുക്കാൻ പാർട്ടി നേതൃത്വത്തിന് അറിയാമെന്നായിരുന്നു ഇക്കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. ഇതുസംബന്ധിച്ച് തീരുമാനമുണ്ടായാൽ അറിയിക്കാമെന്നും കെ സി പറഞ്ഞിരുന്നു. മാധ്യമ വാർത്തകൾ തള്ളിക്കൊണ്ടായിരുന്നു കെ സുധാകരൻറെയും പ്രതികരണം.
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിലിരിക്കെ നേതൃമാറ്റം സംബന്ധിച്ച് നിരന്തരം വാർത്തകൾ വരുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുമെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ. ഇക്കാര്യത്തിൽ മുതിർന്ന നേതാക്കളെ തള്ളി യുവ നേതാക്കളും രംഗത്തെത്തിയിരുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ അടിക്കടി പ്രതികരിക്കുന്നത് അവസാനിപ്പിക്കണമെന്നും വരാൻ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പല്ലെന്നും യുവ നേതാക്കൾ കാണിക്കുന്ന പാകതയും പക്വതയും മുതിർന്ന നേതാക്കളും കാണിക്കണം എന്നുമായിരുന്നു എംഎൽഎയും യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ച്. രാഹുലിനെ പിന്തുണച്ച് ഷാഫി പറമ്പിൽ എംഎൽഎയും രംഗത്തെത്തിയിരുന്നു. ഈ തരത്തിൽ നേതൃമാറ്റ ചർച്ച കോൺഗ്രസിന് തലവേദനയായ സാഹചര്യത്തിൽ കൂടിയാണ് കെപിസിസി ആസ്ഥാനത്ത് പ്രവേശിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
അതേസമയം ഡൽഹിയിൽ കൊണ്ട് പിടിച്ച ചർച്ച തന്നെയാണ് നടക്കുന്നത്. സുധാകരനെ മാറ്റാതെ തന്നെ കാര്യങ്ങൾക്കൊരു നീക്കി പോക്കുണ്ടാകുമെന്നു കരുത്തുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ ഇന്നലെ ആന്റണി സോണിയയെ വിളിച്ചു പറഞ്ഞ മാറ്റങ്ങൾ സംഭവിക്കുമോ എന്ന് കണ്ടു തന്നെ അറിയണം. സുധാകരനെ മാറ്റിയാൽ അദ്ദേഹം പിണങ്ങും. മാറ്റിയില്ലേൽ വി ഡി സതീശൻ അടക്കമുള്ളവർ പ്രതികരിക്കും. തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഈ സമയത്ത് സത്യം പറഞ്ഞാൽ ഞാണിന്മേൽ കാളി തന്നെയാണ് പാർട്ടിയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ. ഈ ഘട്ടം എങ്ങനെയെങ്കിലും തരണം ചെയ്താൽ മാത്രമേ പാർട്ടി കരുതുന്നത് പോലെ കാര്യങ്ങൾ മുന്നോട്ടു നീക്കാൻ പറ്റുകയുള്ളു. എന്തായാലും കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts